Ubaideth

Ubaideth I am Advocate K. Ubaideth, practising as a lawyer in Kottayam bar, residing at Neelimangalam

ഞങ്ങൾ മൂന്നു പേരായിരുന്നു ആദ്യം കൂട്ടായി ഒന്നിച്ചത്. ഞാനും ജുനൈദും ഫൈസലും. പിന്നീട് ആ കൂട്ടിലേക്ക് സുധീർ വന്നു, സനുവും ബ...
19/08/2024

ഞങ്ങൾ മൂന്നു പേരായിരുന്നു ആദ്യം കൂട്ടായി ഒന്നിച്ചത്. ഞാനും ജുനൈദും ഫൈസലും. പിന്നീട് ആ കൂട്ടിലേക്ക് സുധീർ വന്നു, സനുവും ബിനുവും വന്നു. പിന്നീട് കുറച്ച് വർഷങ്ങൾക്ക് ശേഷം എഫ്.സി.ഐ. ഉദ്യോഗസ്ഥനായ സിദ്ധീഖ് ഇക്കയും ജിജീത്തായും ഞങ്ങളുടെ അയൽപക്കത്ത് താമസിക്കുവാൻ എത്തുന്നത്. അവർക്ക് രണ്ട് മക്കൾ, അസീമും അജീമും.

വളരെ പെട്ടെന്ന് തന്നെ ഞങ്ങളുടെ ഗ്യാങിലേക്ക് അസീം അംഗമായി. അജീം അന്ന് കുട്ടിയായിരുന്നതിനാൽ (ഞങ്ങളെ സംബന്ധിച്ച്) ഗ്യാങിലെത്തിയില്ല.

പത്താം ക്ലാസ് കാലത്താണ് അസീം ഞങ്ങളുടെ ഒപ്പം കൂടിയതെങ്കിലും പെട്ടെന്ന് തന്നെ ചിരപരിചിതരെ പോലെയായി. വളരെ സൗമ്യനായിരുന്നു അസീം, എല്ലാവരുടേയും സ്നേഹം പെട്ടെന്ന് തന്നെ പിടിച്ചു പറ്റും. ജിജീത്തായും സിദ്ധീഖിക്കായും അജീമും അടങ്ങുന്ന ആ കുടുംബം ഞങ്ങളുടെ കുടുംബം പോലെയായി. ഒരുപാട് വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്ക്കാരം കഴിഞ്ഞ് ഞാനും സുധീറും അസീമുമൊത്ത് അവന്റെ വീട്ടിലേക്ക് പോകും. അവിടെ ഉച്ച ഭക്ഷണം തയ്യാറാക്കി ജിജീത്ത ഞങ്ങളേയും കാത്തിരിപ്പുണ്ടാകും. അങ്ങനെ എത്രയെത്ര ഓർമ്മകൾ.

കാലത്തിന്റെ നദി മുന്നോട്ട് ഒഴുകിക്കൊണ്ടിരുന്നു. എല്ലാവരും വലുതായി, സ്വന്തമായി അധ്വാനിച്ച് ജീവിക്കുന്ന നാളുകളെത്തി. എന്റൊപ്പമുണ്ടായിരുന്ന ആറ് പേരും പ്രവാസികളായി. ഞാൻ മാത്രം നാട്ടിൽ തിരക്കുകൾക്കൊപ്പമായി. സുഹൃത്തുക്കൾ നാട്ടിലെത്തുമ്പോൾ അവരുമായി സമയം ചിലവിടാൻ കിട്ടും. എല്ലാവരും നാട്ടിലെത്തുമ്പോൾ ഒന്നിച്ച് കൂടണമെന്ന ആഗ്രഹം എന്നും ബാക്കി നിൽക്കും.

ഞങ്ങളുടെ ഗ്യാങ് പള്ളിപ്പറമ്പ് കേന്ദ്രീകരിച്ച് കളികളിൽ ഏർപ്പെടുമ്പോൾ മണ്ണാന്റെ പറമ്പിലുണ്ടായിരുന്ന മറ്റൊരു സംഘവും റെയിൽ വേക്കപ്പുറമുണ്ടായിരുന്ന കണ്ടത്തിൽ കളിച്ചു കൊണ്ടിരുന്ന മറ്റൊരു ഗ്യാങുമുണ്ടായിരുന്നു. എല്ലാവരും ഞങ്ങളുടെ സുഹൃത്തുക്കളായി. എന്നാൽ ഞങ്ങൾ ഏഴംഗം അപ്പോഴും ഒറ്റക്കെട്ടായിരുന്നു. ഇടയ്ക്ക് കലീൽ ഞങ്ങളുടെ ഒപ്പം കൂടിയെങ്കിലും അവൻ കായംകുളത്തേക്ക് മാറി.

ഈ കൂട്ടുകെട്ട് ഭേദിച്ച് ആദ്യം സുധീർ പോയി. സാരമായ ഒരു രോഗത്തിനൊടുവിലാണ് ഈ ലോകത്ത് നിന്നും അവൻ പോയത്. സംക്രാന്തി ഗ്രൂപ്പുകളിലുണ്ടായിരുന്ന സുധീർ സി.ബി. കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ പതിവ് നടത്തത്തിൽ ഏർപ്പെട്ടു കൊണ്ടിരുന്നപ്പോൾ കുഴഞ്ഞ് വീണു മരിച്ചു. പിന്നെ ഷാജഹാൻ ഒരു കല്യാണ തലേ രാത്രിയിൽ മരണപ്പെട്ടു. ഈ അടുത്ത കാലത്ത് ഒരു നിസ്സാര രോഗം മൂർച്ഛിച്ച് മുജീബും പോയി.

ഇപ്പോൾ ഞെട്ടിച്ചു കൊണ്ട് അസീമും. പതിനാറാം തീയതി വെള്ളിയാഴ്ച മാതാപിതാക്കൾക്കൊപ്പം വീഡിയോ കോളിൽ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ സൗദി അറേബ്യയിലെ റിയാദിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.

ഇന്ന് രാത്രിയിൽ അസീമിന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കുകയാണ്. നാളെ വെളുപ്പിന് സുബഹി നമസ്ക്കാരാനന്തരം കബറടക്കം നീലിമംഗലം ജുമ മസ്ജിദ് കബർസ്ഥാനിൽ.

ഈയിടെ നാട്ടിൽ വന്നിട്ട് തിരികെ പോയിട്ട് അധികം നാളായില്ല. വന്നപ്പോൾ പതിവിന് വിപരീതമായി പല തവണ എന്നെ വിളിച്ചു. കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷേ, രണ്ട് പേരുടേയും സമയത്തിലെ പ്രശ്നങ്ങൾ കാരണം നേരിൽ കാണാൻ സാധിച്ചില്ല. ഒരു ദിവസം ഞാനും കുടുംബവും അവൻ ഇപ്പോൾ താമസിക്കുന്ന കുമ്മനത്തേക്ക് പോകുവാൻ വണ്ടിയുമെടുത്ത് ഇറങ്ങിയതാണ്. വഴിയിൽ വെച്ച് വിളിച്ചപ്പോൾ അവൻ കുടുംബ സമേതം ഭാര്യാ വീടായ പന്തളത്തേക്ക് പോയിരുന്നതിനാൽ ആ കൂടിക്കാഴ്ചയും സാധ്യമായില്ല. എല്ലാ തവണയും പരസ്പരം കണ്ടിരുന്ന ഓർമ്മകൾ പങ്കു വെച്ചിരുന്ന ഞങ്ങൾക്ക് ഈ പ്രാവശ്യം മാത്രം നേരിൽ കാണുവാൻ സാധിച്ചില്ല. ഇനിയൊരിക്കലും കാണാൻ പറ്റാതെയുമായി.

എന്റെ സുഹൃത്തുക്കൾ മറ്റേതോ ലോകത്തേക്ക് പോയതാണെന്ന് ഞാൻ കരുതുന്നു. എനിക്ക് മുന്നേ അവിടെ എത്തി നമ്മുടെ വരവിനായി കാത്തിരിക്കുന്നു. എനിക്ക് മുന്നേ എത്തിയത് കൊണ്ട് ഞാൻ എത്തുമ്പോൾ അവരവിടെ സീനിയറായി കാണും. എനിക്ക് അവിടത്തെ കാര്യങ്ങൾ മനസ്സിലാക്കി തരുന്നതിന് അവർ മുന്നിൽ തന്നെ കാണും എന്ന് വിശ്വസിക്കുന്നു. കലണ്ടർ മറിഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ എപ്പോൾ വേണമെങ്കിലും ഞാനും ………..

പ്രിയ കൂട്ടുകാരാ നിനക്ക് ആദരാഞ്ജലികൾ

20/08/2022

മുസ്ലിം സ്ത്രീയുടെ ത്വലാഖ്: ഖുൽഅ്

07/07/2021

കഴിഞ്ഞ വർഷം കുമാരനല്ലൂർ ദേവി വിലാസം സ്ക്കൂളിനു വേണ്ടി ചെയ്ത ഒരു ചെറിയ വീഡിയോ. കൊറോണക്കാലത്തെ ബാലാവകാശമായിരുന്നു വിഷയം

14/05/2021

15 ഏക്കർ നെൽകൃഷി കൊയ്യാറായപ്പോൾ അപ്രതീക്ഷിത മഴയിൽ വെള്ളത്തിലായി.
നീലിമംഗലം ചെറുപൈങ്കുളം പാടം

16/01/2021

സമുദായ സംഘടനകളുടെ ഭാരവാഹികളോടുള്ള അഭ്യർത്ഥന

10/11/2020

PK കുഞ്ഞുമോൻ എന്റെ പ്രിയ വാപ്പിച്ച
-------------------------------------------------------------------

ഇന്ന് 2020 നവംബർ 10. എന്റെ പ്രിയപ്പെട്ട പിതാവ് ഈ ലോകത്ത് നിന്നും യാത്രയായിട്ട് 31 വർഷം പൂർത്തിയായിരിക്കുന്നു.

ഞാൻ ജനിക്കുമ്പോൾ എന്റെ വാപ്പിച്ചാക്ക് അമ്പത്തഞ്ച് വയസ്സുണ്ട്. അതും എട്ടാമത്തെ സന്താനമായി. ഉമ്മാക്ക് വയസ്സ് നാല്‍പ്പത്തഞ്ച്.

ഈ പ്രായത്തിലുണ്ടായത് കൊണ്ട് എന്റെ വാപ്പിച്ചായ്ക്ക് എന്നോട് ഒരു പ്രത്യേക സ്നേഹമുണ്ടായിരുന്നു. എന്നെ പഠിപ്പിക്കണമെന്നും ഞാൻ പരീക്ഷക്ക് നല്ല മാര്‍ക്ക് വാങ്ങിക്കണമെന്നും പ്രത്യേക ആഗ്രഹങ്ങളുണ്ടായിരുന്നു.

വാപ്പിച്ചാ ബ്രിട്ടീഷ് ഇന്ത്യൻ പട്ടാളത്തിലായിരുന്നു. ഉമ്മാനെ വിവാഹം കഴിച്ച് കുറേ നാളുകൾക്ക് ശേഷമാണ് ആ ജോലി രാജിവെച്ച് തിരികെ പോരുന്നത്. പിന്നീട് ഒരു ലോറിയെടുത്തു. പക്ഷേ അതൊരു വിജയമായില്ല. പിന്നീട് പല ജോലികളും ചെയ്തു. എനിക്ക് ഓർമ്മ വെച്ച് വന്നപ്പോൾ വീടിന് തൊട്ടടുത്തുള്ള പെയിന്റ് കമ്പനിയിലെ സൂപ്പർവൈസറാണ് വാപ്പിച്ച.

എല്ലാവരും പോസ്റ്റുകളിടുമ്പോള്‍ അമ്മയെ പറ്റി വാതോരാതെ എഴുതാറുണ്ട്. അമ്മ ചെയ്തു കൊടുത്ത കാര്യങ്ങളും അമ്മയുടെ സ്നേഹവും ഒക്കത്തിരുത്തി അമ്പിളിമാമനെ കാണിച്ച് ചോറ് വാരി കൊടുത്ത കഥയും മറ്റും. പക്ഷേ എനിക്ക് ആ കാര്യങ്ങളിലൊക്കെ വാപ്പിച്ചായെയാണ് ഓര്‍മ്മ വരുന്നത്. എനിക്ക് ഓര്‍മ്മ വെച്ച കാലം മുതല്‍ എന്റെ എല്ലാ കാര്യങ്ങളും വാപ്പിച്ചായായിരുന്നു. എന്റെ വസ്ത്രങ്ങള്‍ അലക്കുന്നതും എന്നെ കൊണ്ട് ഭക്ഷണം കഴിപ്പിക്കുന്നതും എന്നെ കുളിപ്പിക്കുന്നതും അങ്ങനെ എല്ലാം. ചെറുപ്പത്തില്‍ എന്റെ ശരീരം മുഴുവന്‍ ചൊറിയായിരുന്നു. (ഇന്ന് കുട്ടികളുടെ ശരീരത്തില്‍ ഒരു ചൊറി കാണാന്‍ നമ്മള്‍ കൊതിക്കും). ചൂടു വെള്ളം വെച്ച് വാപ്പിച്ചാ കുളിപ്പിക്കാന്‍ വിളിക്കും. പഴയ ലൈഫ് ബോയ് സോപ്പ് ചാക്ക്നൂല്‍ ഉപയോഗിച്ച് മൂന്നായി മുറിക്കും, എന്നിട്ട് അതില്‍ ഒരു കഷണമാണ് കുളിക്കുവാന്‍ ഉപയോഗിക്കുന്നത്. അല്ലെങ്കില്‍ പെട്ടെന്ന് തീര്‍ന്നാലോ!

ചകിരിയും മറ്റും ഉപയോഗിച്ച് ഒരു തേച്ച് കുളിപ്പിക്കലുണ്ട്. ഒരു അറപ്പും കൂടാതെ എന്റെ ശരീരത്തുള്ള ചൊറികള്‍ മൊത്തം തേച്ച് ഉരയ്ക്കും. ഞാന്‍ അപ്പോള്‍ സ്വര്‍ഗവും നരകവും ഒന്നിച്ച് കാണും. കുളിക്കു ശേഷം പൊറ്റയിളകിയ ഭാഗങ്ങളില്‍ മരുന്ന് തേച്ച് തരും.

ഇത് പോലെ സ്നേഹിക്കുന്നയാള്‍ക്ക് ദേഷ്യം വന്നാല്‍ സ്വഭാവം മാറും. എന്തെങ്കിലും കുറ്റങ്ങള്‍ക്ക് കിട്ടുന്ന ശിക്ഷയും അപാരമായിരിക്കും. ചൂരല്‍ വടി കൊണ്ട് കുണ്ടിക്കിട്ട് അടിക്കുന്നതിന് ഒരു മയവുമില്ല. വാപ്പിച്ചായുടെ ഭാഷയില്‍ പറഞ്ഞാല്‍ അടിയുടെ പെരുന്നാളാണ്.

എന്റെ ചെറുപ്പകാലത്തെ നിറമുള്ള സ്വപ്നങ്ങളില്‍ എല്ലാം വാപ്പിച്ചായുടെ മുഖങ്ങളായിരുന്നു. പക്ഷേ ആ സ്നേഹം മനസ്സു നിറയെ ആസ്വദിക്കാന്‍ വിധി അനുവദിച്ചില്ല. പെട്ടെന്നായിരുന്നു വാപ്പിച്ച രോഗബാധിതന്യത്. അന്നനാളത്തില്‍ കാന്‍സര്‍ ആയിരുന്നു രോഗം. എനിക്കന്ന് പതിനേഴ് വയസ്സ് മാത്രം. കാന്‍സര്‍ എന്നത് അന്നും ഇന്നും ഭീകര രോഗമാണ്. ഭക്ഷണം കഴിക്കുമ്പോള്‍ അത് തിരികെ ശര്‍ദ്ദിക്കുന്നതായിരുന്നു ലക്ഷണം. ഒരു നോമ്പ് കാലത്താണ് ആ രോഗം കാണുന്നത്. നോമ്പ് പിടിച്ചതു കൊണ്ടാകാം എന്ന് ആശ്വസിച്ചു. പക്ഷേ നോമ്പിനു ശേഷവും അത് തുടര്‍ന്നപ്പോള്‍ വാപ്പിച്ചായുടെ സ്നേഹിതനായിരുന്ന ഡോ. രാജേന്ദ്രനാണ് ബയോപ്സി നിര്‍ദ്ദേശിച്ചത്.

രോഗം തിരിച്ചറിഞ്ഞപ്പോള്‍ ചികിത്സയുടെ ഭാഗമായി മദ്രാസ് അപ്പോളോയിലേക്ക് കൊണ്ടു പോയി. അവിടെ വെച്ച് ഓപ്പറേഷന്‍ നടത്തുകയും വയര്‍ തുളച്ച് ഒരു ട്യൂബ് ഇടുകയും ചെയ്തു. ആ ട്യൂബിലൂടെ ദ്രാവക രൂപത്തിലുള്ള ഭക്ഷണം ഒഴിച്ചു കൊടുക്കണം. ഓപ്പറേഷനു ശേഷം ഡോക്ടര്‍മാര്‍ ആറ് മാസത്തെ കാലാവധിയാണ് പറഞ്ഞത്.

ആ ആറ് മാസമായിരുന്നു ഏറ്റവും ഭയാനകം. അന്നും എന്റെ പഠനത്തില്‍ ശ്രദ്ധിക്കുകയും ഉയര്‍ന്ന മാര്‍ക്കില്‍ ഞാന്‍ പാസ്സാകുകയും വാപ്പിച്ചായുടെ സ്വപ്നമായിരുന്നു. ഒരു ദിവസം വീട്ടില്‍ ആരുമില്ലാതിരുന്നപ്പോള്‍ ‍‍ഞാന്‍ വാപ്പിച്ചായുടെ ശുശ്രൂഷ ഏറ്റെടുക്കാന്‍ നിയമിക്കപ്പെട്ടപ്പോള്‍ അന്നും എന്നെ നിര്‍ബന്ധിച്ച് കോളെജിലേക്കയച്ചു വാപ്പിച്ച.

മദ്രാസില്‍ നിന്നും വാപ്പിച്ച എനിക്ക് കത്തയക്കുമായിരുന്നു. ഇംഗ്ലീഷില്‍ , മറുപടി ഞാന്‍ ഇംഗ്ലീഷില്‍ എഴുതണമെന്നും നിര്‍ബന്ധമായിരുന്നു. അന്ന് എനിക്ക് വന്ന കത്തുകള്‍ ഇന്നും ഒരു നിധിയായി ഞാന്‍ കാത്തു സൂക്ഷിക്കുന്നു.

ഈ സ്നേഹം ഞാന്‍ എന്റെ മക്കള്‍ക്ക് പകര്‍ന്ന് കൊടുക്കാറുണ്ട്. ഒരു പ്രായം വരെ എന്റെ മകള്‍ പറഞ്ഞിരുന്നത് അവളെ പ്രസവിച്ചത് ഞാനായിരുന്നെന്നാണ്. എന്റെ മക്കളെ ഇങ്ങനെ സ്നേഹിക്കുവാന്‍ എന്നെ പഠിപ്പിച്ച വാപ്പിച്ചാ അങ്ങയെ പടച്ച തമ്പുരാന്‍ സ്വര്‍ഗം കൊണ്ട് അനുഗ്രഹിക്കട്ടെ.

23/07/2020

സ്റ്റേജ് അനുഭവങ്ങൾ
-------------------------------------

എട്ടാം ക്ലാസിൽ പഠിച്ചു കൊണ്ടിരുന്ന കാലത്താണ് കലാഭവൻ ആർട്സ് & സ്പോർട്സ് ക്ലബ് എന്ന പേരിൽ ഞങ്ങൾ സുഹൃത്തുക്കൾ ചേർന്ന് ഒരു ക്ലബ് ഉണ്ടാക്കുന്നത്. ഞങ്ങളെക്കാൾ മുതിർന്ന മോനാച്ചി എന്ന സുഹൃത്തും പിന്നെ ഞങ്ങളും. ഞങ്ങളെന്നാൽ ഞാൻ, ജുനൈദ്, ഫൈസൽ, സുധീർ, അവ്വാമ്മാക്കാടെ ഷാജി തുടങ്ങിയവർ.

ക്ലബിന് ഉദ്ഘാടനം തീരുമാനിച്ചു. ഫൈസലിന്റെ വീടിന് പുറകിലെ സ്ഥലത്ത് സ്റ്റേജ് കെട്ടാനും പള്ളിപ്പറമ്പിൽ ആളുകളെ ഇരുത്താനുമായിരുന്നു പദ്ധതി. ഞങ്ങളിൽ പെട്ട മുതിർന്ന സുഹൃത്തായ മോനാച്ചിക്ക് അല്പം എഴുത്തിന്റെ അസ്ക്കിതയുണ്ടായിരുന്നു. ടിയാൻ എഴുതിയതാണെന്നും പറഞ്ഞ് ഒരു ഏകാങ്ക നാടകം തന്നു.

നരച്ച തലകൾ ഇരച്ചു വരുന്നു എന്നായിരുന്നു ആ നാടകത്തിന്റെ പേര്. ഞാനും ജുനൈദും ഫൈസലും സുധീറും അടക്കമുള്ള സുഹൃത്തുക്കൾ നാടകം പഠിച്ചു.
ക്ലബിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഞങ്ങൾ ഒരു ചെറിയ പിരിവ് നടത്തി. മോശമായില്ല ഏതാണ്ട് നൂറ് രൂപയ്ക്കടുത്ത് പിരിവ് കിട്ടിയെന്ന് തോന്നുന്നു.
അന്നേ ദിവസം സന്ധ്യക്ക് ഞങ്ങളുടെ നാടകം അരങ്ങിൽ കയറി. ആരും മോശമാക്കിയില്ല. ഹാസ്യ പശ്ചാത്തലത്തിലുള്ള നാടകം എല്ലാവർക്കും ഇഷ്ടപ്പെട്ടു. കൂടാതെ സുഹൃത്തുക്കളുടെ വക ചെറിയ കലാപരിപാടികളും ഉണ്ടായിരുന്നു. എന്തായാലും ക്ലബിന്റെ ഉദ്ഘാടനം ഗംഭീരമായി എതാണ്ട് പത്ത് മുപ്പത് രൂപ മിച്ചം പിടിക്കുവാനും സാധിച്ചു.

അന്നേ ദിവസം ഞങ്ങളെല്ലാം നടന്മാരാണെന്ന് മനസ്സിലാക്കി.
ആ വർഷം തന്നെ കുമാരനല്ലൂർ ദേവി വിലാസം സ്ക്കൂളിലെ യുവജനോത്സവത്തിൽ ഞങ്ങളുടെ വക നരച്ച തലകൾ ഇരച്ചു വരുന്നു എന്ന നാടകവും ഇടം പിടിച്ചു.

കലാഭവൻ ക്ലബിന്റെ ആദ്യത്തെ പരിപാടി തന്നെ ഗംഭീരമായി കലാശിച്ചപ്പോൾ ഇനിയൊരു വലിയ പ്രോഗ്രാം സംഘടിപ്പിക്കണമെന്നും അതിൽ നിന്നും വൻ വരുമാനം ക്ലബിനുണ്ടാക്കുവാൻ സാധിക്കും എന്ന് മോനാച്ചി അഭിപ്രായപ്പെട്ടു. അത് വേണ്ട എന്ന് ഞങ്ങളിൽ പലർക്കും അഭിപ്രായമുണ്ടായിരുന്നെങ്കിലും എങ്ങാനും വിജയിച്ചാലോ എന്ന് കരുതി സമ്മതിച്ചു.
അതൊരു വലിയ പരാജയത്തിലാണ് കലാശിച്ചത്. കാര്യം വലിയൊരു പ്രോഗ്രാം ഞങ്ങൾ കൊച്ചു കുട്ടികൾക്ക് നടത്തുവാൻ സാധിച്ചുവെങ്കിലും ആ പ്രോഗ്രാം കൊണ്ടുണ്ടായ സാമ്പത്തിക നഷ്ടം ക്ലബ്ബിനെ തകർച്ചയിലേക്ക് നയിച്ചു. അങ്ങനെ കലാഭവൻ ക്ലബ് അടച്ചു പൂട്ടി.

അടുത്ത വർഷം സ്ക്കൂളിൽ "അറിയാത്ത പിള്ളക്ക് ചൊറിയുമ്പോൾ അറിയാം" എന്ന നാടകം അവതരിപ്പിച്ചു. ആ നാടകവും എഴുതിയത് മോനാച്ചി തന്നെയായിരുന്നു. മൂന്നാമത്തെ വർഷം "സൈലൻസ് പ്ലീസ്" എന്ന നാടകം മോനാച്ചി എഴുതി തന്നു. വയസ്സൻമാരുടെ ഒരു ക്ലബ് ശാകുന്തളം നാടകം നടത്തുവാൻ തീരുമാനിക്കുന്നതും നാടകത്തിനൊടുവിൽ അടിച്ചു പിരിയുന്നതുമായിരുന്നു കഥ. പതിവിനു വിപരീതമായി മറ്റൊരു ടീമിന്റെ നാടകത്തിൽ പങ്കെടുക്കണമെന്ന് പറഞ്ഞ് ജുനൈദ് മുങ്ങി. പകരം പളളിപ്പുറത്തെ സിനാജാണ് ഒരു കാരക്ടർ ചെയ്തത്. അവൻ മോശമാക്കിയില്ല. എനിക്കായിരുന്നു ശകുന്തളയായി അഭിനയിക്കുവാനുള്ള റോള് കിട്ടിയത്. തുണിക്കകത്ത് ചിരട്ട വെച്ച് നെഞ്ചത്ത് വലിച്ചു കെട്ടിയായിരുന്നു സ്ത്രീ വേഷം അണിഞ്ഞത്. പക്ഷേ കെട്ട് ശെരിയായില്ല. കുറച്ച് സമയം കഴിഞ്ഞപ്പോൾ പുറകിലത്തെ കെട്ട് അഴിയുവാൻ തുടങ്ങി. കക്ഷം അമർത്തി അഡ്ജസ്റ്റ് ചെയ്യാൻ തുടങ്ങി. കുറച്ച് രംഗങ്ങൾ കൂടി കഴിഞ്ഞപ്പോൾ കെട്ട് പൂർണ്ണമായും അഴിഞ്ഞു, താഴെ വീഴാതെ ഒരു തരത്തിൽ അഡ്ജസ്റ്റ് ചെയ്തു നിന്നു. അവസാനം ഇടവേളക്ക് കർട്ടൻ താഴ്ത്തിയപ്പോൾ ഡ്രോയിംഗ് സാർ വളരെ ഭംഗിയായി മുലക്കച്ച കെട്ടി തന്നു. അങ്ങനെ അവസാനം വരെ നല്ല രീതിയിൽ അഭിനയിക്കുവാൻ സാധിച്ചു.

(പിന്നീടാണ് വേളൂർ കൃഷ്ണൻ കുട്ടിയുടെ കഥകൾ അടിച്ചു മാറ്റിയാണ് മോനാച്ചി തന്നത് എന്ന് മനസ്സിലാക്കിയത്)

പ്രീഡിഗ്രി കാലത്ത് നാടകങ്ങളിൽ അഭിനയിക്കുവാൻ സാധിച്ചില്ല.
പിന്നീട് ബസേലിയസ് കോളെജിലെ ഡിഗ്രി കാലഘട്ടമാണ് ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത സ്റ്റേജ് അനുഭവങ്ങൾ തന്നത്. പറ്റിയ സുഹൃത്തുക്കളായിരുന്നു കൂടെയുണ്ടായിരുന്നത്. അലക്സ്, ജിനു, ഗീവർഗീസ്, ബിനോയ്, മനോജ്, ബിജു, തുടങ്ങിയ ഒരു വമ്പൻ താരനിരയെ തന്നെ എനിക്ക് കൂടെക്കിട്ടി.

ആ കഥകൾ അടുത്ത ഭാഗത്ത് തുടരാം......

24/04/2020

ഈ റമദാനിലെ ആദ്യ നോമ്പ് കഴിഞ്ഞു.
ഓർമ്മ വെച്ച നാൾ മുതൽ നീലിമംഗലം പള്ളിയിലെ ജീരക കഞ്ഞി കുടിച്ചല്ലാതെ നോമ്പ് തുറന്നിട്ടില്ല. ഒരു പ്ലേറ്റ് കഞ്ഞി കുടിച്ച് കഴിയുമ്പോൾ കിട്ടുന്ന ഉന്മേഷം മറ്റെന്ത് ഭക്ഷണം കഴിച്ചാലും കിട്ടില്ല. തറാവീഹ് കഴിഞ്ഞ് കുടിക്കാൻ കുറച്ച് കഞ്ഞി പള്ളിയിൽ നിന്നും വാങ്ങി വീട്ടിൽ വെച്ചിരിക്കും. കിടക്കും മുമ്പ് ആ കഞ്ഞി നിർബന്ധമാണ്.
പള്ളിയിൽ തന്നെ തറാവീഹ് നമസ്ക്കരിക്കണം, പള്ളിയിലിരുന്ന് ഖുർആൻ ഓതണം.

എന്തൊക്കെ നിർബന്ധങ്ങളായിരുന്നു. ഒരു സൂക്ഷ്മാണു എല്ലാം ഓർമ്മകളാക്കി അവശേഷിപ്പിച്ചു. ഒരിക്കൽ പോലും, വിദൂരമായ ഒരു സ്വപ്നത്തിൽ പോലും സങ്കല്പിക്കാത്ത വിധത്തിലാണ് ഇത്തവണ കാര്യങ്ങൾ നീങ്ങിയത്.
വീട്ടിലിരുന്ന് നോമ്പ് തുറക്കാത്ത ഞാനടക്കമുള്ളവർ ഭാര്യയ്ക്കും മക്കൾക്കും ഒപ്പമിരുന്ന് നോമ്പ് തുറന്നു. അവരുടെ കൂടെ നമസ്ക്കാരം നിർവ്വഹിച്ചു.
എല്ലാം നല്ലതിന് മാത്രം എന്ന ചിന്തയാണുള്ളത്.

എല്ലാവർക്കും റമദാൻ ആശംസകൾ നേരുന്നു. ഈ കൊറോണ മഹാമാരിയിൽ നിന്നും ലോകത്തെ രക്ഷപെടുത്തണേ എന്ന പ്രാർത്ഥനയോടെ

10/04/2020

അമീഷിന്റെ ശിവപുരാണം ട്രിയോളജിയിലെ ആദ്യഭാഗം "മെലൂഹയിലെ ചിരഞ്ജീവികൾ" ഒറ്റയിരുപ്പിന് വായിച്ചു തീർത്തു. ഒന്നര വർഷം മുമ്പ് രണ്ടും മൂന്നും ഭാഗങ്ങൾ വായിച്ചുവെങ്കിലും ആദ്യഭാഗം വായിക്കുവാൻ ഇത്രയും നാൾ കാത്തിരിക്കേണ്ടി വന്നു.
സോഷ്യൽ മീഡിയയിലെ വായനക്കിടയിൽ ബുക്കുകൾ വായിക്കുന്ന ശീലം കൈമോശം വന്നിരുന്നു. ഈ കൊറോണക്കാലം വായന പുനരെടുക്കുവാൻ സാധിച്ചു.

ഹിന്ദു പുരാണ കഥകൾ പണ്ടേ എനിക്ക് വളരെ ഇഷ്ടമായിരുന്നു. വായന തുടങ്ങിയ കാലം മുതലേ അതെന്റെ ഒപ്പമുണ്ട്. ചെറുപ്പത്തിലെ പുമ്പാറ്റ അമർ ചിത്രകഥകളിലൂടെയാണ് അത് തുടങ്ങിയത്. ഓരോ ലക്കം അമർ ചിത്രകഥകൾക്കും വേണ്ടി കാത്തിരുന്നത് ഇത്രയും വർഷങ്ങൾക്കു ശേഷവും എനിക്ക് ഓർമ്മിക്കുവാൻ സാധിക്കും.
എത്ര വായിച്ചാലും മതിവരാത്തതാണ് ഹിന്ദു പുരാണ കഥകൾ.
അമീഷിന്റെ ശിവപുരാണം ട്രിയോളജി വായിച്ചിരിക്കേണ്ട ബുക്കുകളാണ്. ശിവൻ ദൈവസങ്കല്പത്തിൽ നിന്നും മനുഷ്യ രൂപത്തിൽ ഇറങ്ങിയ കഥകളാണ് അവ. തിബറ്റിൽ നിന്നും വന്ന് മെലൂഹയും അയോധ്യയും കീഴടക്കുന്ന സംഭവ ബഹുലമായ ചരിത്രം ഒറ്റയിരുപ്പിന് വായിച്ചു തീർക്കാൻ നമ്മേ പ്രേരിപ്പിക്കും.

20/11/2019

വായന വലിയൊരു അനുഭവമാണ്. വായിച്ചു വളരുക അതാണ് ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഒരു കാര്യം.
എന്റെ ചെറുപ്പത്തിൽ വീട്ടിൽ മലയാളത്തിലെ ഒരു മാതിരി എല്ലാ പൈങ്കിളി വാരികകളും വാങ്ങുമായിരുന്നു. മനോരാജ്യം, മനോരമ, മാമാങ്കം, ചെമ്പകം, പൗരധ്വനി, മംഗളം, കന്യക, സുനന്ദ തുടങ്ങി മലയാളത്തിൽ നിന്നിറങ്ങി കൊണ്ടിരുന്ന ഒരുമാതിരിപ്പെട്ട എല്ലാ വാരികകളും വാങ്ങുമായിരുന്നു. ഇതൊക്കെ കൂടാതെ എനിക്ക് മാത്രം വായിക്കുവാനായി ബാലരമ, പൂമ്പാറ്റ, പൂമ്പാറ്റ അമർചിത്രകഥ, ലാലു ലീല തുടങ്ങിയ ബുക്കുകൾ. സുഹൃത്തുക്കളുടെ അടുത്തുനിന്ന് അമ്പിളിയമ്മാവൻ, തത്തമ്മ, മലർവാടി, ചിത്രകഥകളായ ഇന്ദ്രജാൽ കോമിക്സ്, CID നസീർ സീരീസ് തുടങ്ങിയവ. ഇരുമ്പു കൈ മായാവി, ഇൻസ്പെക്ടർ ഗരുഡ്, ഫ്ലാഷ് ഗോർഡൻ, CID മൂസ, മാന്ത്രികനായ മാൻഡ്രേക്, ഫാന്റം, ടാർസൻ ഇങ്ങനെ മരണമില്ലാത്ത എത്രയോ കഥാപാത്രങ്ങൾ.

എന്റെ ഓർമ്മ ശരിയാണെങ്കിൽ രണ്ടാം ക്ലാസിൽ പഠിക്കുന്ന കാലത്താണ് വായിക്കാൻ തുടങ്ങിയത്. എല്ലാ നോവലുകളും വായിക്കും, എങ്കിലും ഡിറ്റക്ടീവ് നോവലുകൾ വായിക്കാൻ ആദ്യസമയത്ത് എന്തോ ഒരു പേടിയായിരുന്നു. അങ്ങനെ ഓർമ്മയിൽ ഏറ്റവും ആദ്യം വായിച്ച ഡിറ്റക്ടീവ് നോവൽ മനോരമ മാസികയിൽ വേളൂർ പി.കെ. രാമചന്ദ്രൻ എഴുതിയ പെൻഗ്വിൻ എന്ന നോവലാണ്. വളരെ മനോഹരമായി ഒരു കുറ്റാന്വേഷണ കഥയാണ് അദ്ദേഹം അതിൽ പറയുന്നത്. ഡിറ്റക്ടീവ് ബാലചന്ദ്രൻ എന്ന കുറ്റാന്വേഷകനായിരുന്നു നോവലിലെ പ്രധാന കഥാപാത്രം. സഹായിയായി ഡോ. സീമ എന്ന ഒരു സുന്ദരിയും.
നോവൽ വായിക്കുമ്പോൾ എനിക്ക് വയസ്സ് എട്ട്. 1980-ലാണ് മലയാള മനോരമയിൽ ഈ നോവൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിക്കപ്പെടുന്നത്.

കൊള്ളക്കാരുടെ താവളത്തിലേക്ക് കടന്നുചെല്ലുന്ന ഡിറ്റക്ടീവ് കയ്യിലുള്ള മാസ്ക് ഉപയോഗിച്ച് അതിൽ ആരുടെയെങ്കിലും ഒരു രൂപം ഉണ്ടാക്കിയെടുത്ത് മുഖത്ത് വച്ചുകൊണ്ടാണ് കൊള്ള സംഘത്തിലേക്ക് കടന്നുചെല്ലുന്നത്. പലപ്പോഴും അപകടകരമായ രംഗങ്ങൾ നേരിട്ട് അവസാനം കൊള്ള സംഘത്തെ മുഴുവൻ കീഴ്പ്പെടുത്തുന്ന ഡിറ്റക്ടീവ് ബാലചന്ദ്രൻ.

പിന്നീട് എത്രയോ ഡിറ്റക്ടീവുകളെ പരിചയപ്പെട്ടു. തോമസ് ടി അമ്പാട്ടിന്റെ ഡോക്ടർ റോയ്, കോട്ടയം പുഷ്പനാഥിന്റെ ലോക്കൽ കേസന്വേഷിക്കുന്ന ഡിറ്റക്ടീവ് പുഷ്പരാജ്, ഇൻറർനാഷണൽ കേസുകൾ അന്വേഷിക്കുന്ന ഡിറ്റക്ടീവ് മാർക്സിൻ, ഇങ്ങനെ ഒരുപാട് കുറ്റാന്വേഷകരെ നന്നേ ചെറുപ്പത്തിൽ തന്നെ അടുത്തറിയാൻ സാധിച്ചു.
അതുപോലെ എത്രയോ പൈങ്കിളി നോവലുകൾ വായിച്ചു കൂട്ടി. മുട്ടത്തുവർക്കി അടക്കമുള്ള ഒരുപാട് പേരുടെ നോവലുകൾ വായിച്ചു. ഒരിക്കലും അവസാനിക്കാതെ വായന നിലനിർത്താൻ സാധിച്ചു. വർഷങ്ങളായി കോട്ടയം പബ്ലിക് ലൈബ്രറിയിലുള്ള അക്കൗണ്ട്, അതിലൂടെ എപ്പോഴും ബുക്കുകൾ എടുത്ത് വായിക്കും. ഇതിന്റെ കൂടെ തന്നെ പത്രങ്ങളും മാസികകളും.

അങ്ങനെ ഒരു പാട് വായിച്ചു വായിച്ചു കൂട്ടിയ ഞാൻ, ഇപ്പോൾ കോട്ടയം പബ്ലിക് ലൈബ്രറിയിലെ എന്റെ കാർഡ് മേശക്കുള്ളിൽ വിശ്രമിക്കാൻ തുടങ്ങിയിട്ട് ആറു മാസത്തോളമായി. ഒരു നോവലോ ചെറുകഥയോ വായിക്കാൻ പറ്റുന്നില്ല. അതിനൊരു കാരണമായി തോന്നുന്നത് നമ്മുടെ സോഷ്യൽ മീഡിയകളാണ്. ഫേസ്ബുക്ക്, വാട്സ്ആപ്പ്. അതിലെ വായന മാത്രമായി ചുരുങ്ങി പോയിരിക്കുന്നു ഇന്നു ഞാൻ.

ഇപ്രകാരം ആലോചിക്കാൻ കാരണമായത് ഞാൻ ഒരു പാട് ഇഷ്ടപ്പെട്ടിരുന്ന ശ്രീ. വേളൂർ പി.കെ. രാമചന്ദ്രനെ ഫേസ്ബുക്കിലെ ഒരു ഫ്രണ്ട് ആയി കൂടെ കിട്ടിയപ്പോഴാണ്.

നന്നെ ചെറുപ്പത്തിൽ വായിച്ചു തുടങ്ങിയ എനിക്ക് ലൈബ്രറിയിലെ കാർഡ് മേശയിൽ ഉറങ്ങുക എന്ന് പറയുമ്പോൾ വളരെയധികം വിഷമമായി ഇപ്പോൾ. വായന ഒരിക്കലും മരിക്കാൻ പാടില്ല, അതിലൂടെ മാത്രമേ നമുക്ക് എന്തെങ്കിലുമൊക്കെ നേടുവാൻ സാധിക്കുകയുള്ളൂ എന്നത് ഒരു സത്യമാണ്.

#വീണ്ടും_വായിക്കാൻ_തുടങ്ങണം

11/09/2019

ഓണാശംസകൾ
*****************
ചെറുപ്പകാലത്തെ ഓണം പെരുമ്പായിക്കാട് SNDP ശാഖയുമായി ബന്ധപ്പെട്ട ഓർമ്മകളാണ്. ഓണത്തേക്കാൾ പ്രാധാന്യം ചതയ ദിനത്തിനായിരുന്നു.
മനുഷ്യമനസ്സുകൾ ഇന്നത്തെ കാലത്തെ പോലെ വിഭജിച്ചിട്ടില്ലാത്ത ഒരു കാലമായിരുന്നു അന്ന്.
ഒന്നും രണ്ടും ഓണത്തിന് കലാ കായിക മത്സരങ്ങളായിരുന്നു ശാഖയിൽ. ജാതി മത ഭേദമന്യേ ഏവരും ഈ മത്സരങ്ങളിൽ പങ്കെടുക്കും. ഞങ്ങളൊക്കെ സ്ഥിരം ഫാൻസിഡ്രസ് മത്സരാർത്ഥികളാണ്. ഒരിക്കൽ മദ്രാസിൽ നിന്നും വന്ന എന്റെ സഹോദരൻ നസീർ ഒരു ആഫ്രിക്കൻ അടിമയായി അഭിനയിച്ച ഫാൻസിഡ്രസ് ഏവരെയും അമ്പരപ്പിച്ചു. മാന്നാറിക്കയുടെ ബാബുവും കൂടെയുണ്ടായിരുന്നു. എന്റെ ഫാൻസിഡ്രസിൽ കൂടെയുണ്ടായിരുന്ന പ്രിയ സുഹൃത്ത് സുധീർ PU ഇന്ന് നമ്മോടൊപ്പമില്ല.
ഫാൻസിഡ്രസ് കൂടാതെ മിമിക്രിയുടെ ആദ്യ പരീക്ഷണങ്ങളും അവിടെയായിരുന്നു. ജുനൈദും സുധീറും കൂടെയുണ്ടായിരുന്നു.
ചതയത്തിന്റെ ദിവസം മതസൗഹാർദ്ദ മാനവ റാലിയുണ്ടാകും. ജാതി മത വിഭജനമില്ലാതെ ഏവരും റാലിയിൽ പങ്കെടുക്കും. ചതയാഘോഷത്തിന്റെ ഭാഗമായി SNDP ശാഖയിൽ വെക്കുന്ന പായസത്തിന്റെ ഒരു പങ്ക് പള്ളിയിലെ വല്ലുസ്താദിന് കൊടുക്കും.
അന്നൊക്കെ ആഘോഷങ്ങളിൽ ആരും മതം (മദം) ചേർത്തിരുന്നില്ല. സംക്രാന്തി നസീറിനെ പോലെയുള്ള കലാകാരന്മാർ ഉയർന്നു വന്നതിൽ ഈ ആഘോഷങ്ങൾക്ക് ഒരു വലിയ പങ്കുണ്ട്.
പകലുള്ള മത്സരങ്ങൾ കൂടാതെ രാത്രികളിൽ ഗാനമേള, നാടകങ്ങൾ എന്നിവയുണ്ടാകും. ഉമ്മറ്റിക്കയുടെ പറമ്പിലാണ് സ്റ്റേജ്. പ്രേക്ഷകർ ഇരിക്കുന്നത് സംഘപറമ്പിലും.

അതൊക്കെ ഇപ്പോൾ ഓർമ്മകളിൽ മാത്രം. ഓരോ വിഭാഗവും ഓരോ കമ്പാർട്ട്മെന്റുകളായി തിരിഞ്ഞ് ആഘോഷങ്ങൾ അവരവരിൽ പരിമിതപ്പെടുത്തി. എന്റെ മക്കൾക്ക് ആ നന്മയുള്ള കാലം അനുഭവിക്കുവാൻ പറ്റുന്നില്ലല്ലോ എന്ന വേദന ഉള്ളിലൊതുക്കി എല്ലാവർക്കും ഓണാശംസകൾ നേരുന്നു.

കുമാരനല്ലൂർ ദേവീക്ഷേത്ര നടയിൽ ഒരു സെൽഫി.ഒരു ഇസ്ലാം മത വിശ്വാസിക്ക് ദേവീക്ഷേത്ര നടയിൽ എന്ത് കാര്യം. പിന്നെ മത സൗഹാർദ്ദ ചി...
23/11/2018

കുമാരനല്ലൂർ ദേവീക്ഷേത്ര നടയിൽ ഒരു സെൽഫി.

ഒരു ഇസ്ലാം മത വിശ്വാസിക്ക് ദേവീക്ഷേത്ര നടയിൽ എന്ത് കാര്യം. പിന്നെ മത സൗഹാർദ്ദ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പറന്ന് നടക്കുന്ന കാലമായത് കൊണ്ട് ലൈക് നേടാനുള്ള ഒരു സൈക്കളോടിക്കൽ മൂവ്മെന്റല്ലേ ഈ ചിത്രം.

അല്ല,
ഞാൻ തികച്ചും ഒരു ഇസ്ലാം മത വിശ്വാസി തന്നെയാണ്. മത സൗഹാർദ്ദം കാണിക്കുന്നതിന് വേണ്ടിയല്ല ഈ ചിത്രം. എത്ര മതവിശ്വാസിയാണെന്ന് പറഞ്ഞാലും നമ്മുടെയൊക്കെ രക്തത്തിൽ അലിഞ്ഞു പോയ ഒരു സംസ്ക്കാരമുണ്ട്, അത് മാറില്ല.

നന്നേ ചെറുപ്പത്തിൽ പാതിരാത്രിയിൽ ദേവിയുടെ എഴുന്നള്ളത്ത് സംക്രാന്തി കടക്കുമ്പോൾ ഉമ്മായും സഹോദരങ്ങളും വിളിച്ചുണർത്തും. പിന്നെ ഉറക്കം വരില്ല. എഴുന്നള്ളത്ത് നീലിമംഗലം കടക്കുവോളം അതിനൊപ്പം ഉണ്ടാകും. പറ വെക്കുന്നതും പറയെടുക്കുന്നതും നോക്കി നടക്കും. അൽപം ശർക്കരയോ തേങ്ങയോ കിട്ടിയാൽ സന്തോഷം.

പിന്നീട് ഒന്നു മുതൽ പത്ത് വരെ പഠനം കുമാരനല്ലൂർ ദേവി വിലാസം സ്ക്കൂളിൽ. ഓരോ വർഷവും ഉത്സവം കൊടിയേറുമ്പോൾ മുതൽ മനസ്സിൽ ഒരു ആവേശമാണ്. ഉത്സവത്തിന്റെ മൂന്ന് നാല് ദിവസങ്ങൾ പഠിത്തമുണ്ടാകും. ഏകദേശം 11 മണിയാകാറാകുമ്പോഴാണ് എഴുന്നള്ളത്ത് തിരികെ അമ്പലത്തിൽ കയറുന്നത്. അത് വരെ ഞങ്ങൾ കുട്ടികൾ ചുറ്റിപ്പറ്റി അവിടെ ഉണ്ടാകും.

പിന്നെ വളർന്നപ്പോഴും ഇതൊന്നും മാറിയില്ല. എല്ലാ ഉത്സവനാളിലും കാർത്തികക്ക് കൃത്യമായി അമ്പലത്തിലെത്തും, ഇപ്പോൾ കുട്ടികളെയും കൂടെ കൂട്ടും.

ഇത് പോലെയാണ് ഞങ്ങൾക്ക് പാറമ്പുഴ പള്ളിയിലെയും പള്ളിപ്പുറത്ത് പള്ളിയിലെയും പെരുന്നാളുകളും.

നമ്മുടെയൊക്കെ മനസ്സ് വിഷമയമാകുവാൻ അൽപം ബുദ്ധിമുട്ടാണ്. നാടിനെ വെട്ടിമുറിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാൻ കാത്തിരിക്കുന്ന ശക്തികൾ നമുക്ക് ചുറ്റുമുണ്ട്. യഥാർത്ഥത്തിൽ അവർക്ക് മതമില്ല, മദമേയുള്ളു. അത് തിരിച്ചറിഞ്ഞാൽ എല്ലാ വർഗീയ ശക്തികളും പത്തി മടക്കും.

ഇനി ഈ ചിത്രം കാണുമ്പോൾ വിഷമം തോന്നാവുന്ന എന്റെ സുഹൃത്തുക്കളായ തീവ്ര വിശ്വാസികൾക്ക്, എന്റെ നിയ്യത്താണ് എനിക്ക് വലുത്.
മതസൗഹാർദ്ദം ചിത്രങ്ങളിലല്ല വേണ്ടത്, നമ്മുടെ മനസിലും പ്രവർത്തിയിലുമാണ് വേണ്ടത്.

എല്ലാവർക്കും കാർത്തിക ആശംസകൾ.

Address

Kottayam
686016

Alerts

Be the first to know and let us send you an email when Ubaideth posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Ubaideth:

Share