Adv. S. Sabarinadh

Adv. S. Sabarinadh Speaking my mind to address the Elephants in the Room!

എം എൽ എയുടെ മകന് ഗസറ്റഡ് നിയമനം കൊടുത്ത കേരളാ സർക്കാർ നടപടി ഭരണഘടനാ  വിരുദ്ധം എന്ന് ഒടുവിൽ സുപ്രീം കോടതിയും  സമ്മതിച്ചു....
02/12/2024

എം എൽ എയുടെ മകന് ഗസറ്റഡ് നിയമനം കൊടുത്ത കേരളാ സർക്കാർ നടപടി ഭരണഘടനാ വിരുദ്ധം എന്ന് ഒടുവിൽ സുപ്രീം കോടതിയും സമ്മതിച്ചു.

വിധി വന്നു.

എം എൽ എയുടെ മകന് ഗസറ്റഡ് നിയമനം കൊടുത്ത കേരളാ സർക്കാർ നടപടി ഭരണഘടനാ വിരുദ്ധം എന്ന്.

കേരളാ ഹൈകോടതി വിധി ശരി വെച്ചു.

കേരളാ സർക്കാർ വകയും, എം എൽ എയുടെ മകൻ വകയും ആയുള്ള രണ്ടു സ്പെഷ്യൽ ലീവ് പെറ്റീഷനുകളും അൽപ്പ നേരം മുൻപ് തള്ളി.

സാധാരണക്കാരനെ ഊറ്റുന്ന, മുതലാളിയെ ഊട്ടുന്ന കെ എസ് ഇ ബി ലിമിറ്റഡ്! വൈദ്യുതി ഇന്ന് നമ്മുടെ മൗലിക അവകാശമാണ്. വൈദ്യുതി ഇല്ലാ...
23/11/2023

സാധാരണക്കാരനെ ഊറ്റുന്ന, മുതലാളിയെ ഊട്ടുന്ന കെ എസ് ഇ ബി ലിമിറ്റഡ്!

വൈദ്യുതി ഇന്ന് നമ്മുടെ മൗലിക അവകാശമാണ്. വൈദ്യുതി ഇല്ലാതെ ജീവിക്കുക എന്നത് നമ്മുടെ ഇന്നത്തെ ലോകത്തിൽ അചിന്ത്യമാണ്.

ഇന്ത്യയിൽ വൈദ്യുതി നിർമ്മാണവും, വിതരണവും നിയന്ത്രിക്കാൻ നിലവിൽ 2003ൽ പാർലമെൻറ് പുറപ്പെടുവിച്ച നിയമവുമുണ്ട്. ആയതിൻറെ കീഴിൽ കേരളത്തിൽ വൈദ്യുതി നിർമ്മാണവും വിതരണവും ലഭിച്ചിട്ടുള്ള ലൈസൻസി ആണ് കെ എസ് ഇ ബി ലിമിറ്റഡ്.

കെ എസ് ഇ ബി ലിമിറ്റഡ് ഒരു കുത്തകയാണ്.

കുത്തകകളുടെ ഒരു പ്രത്യേകത - എന്ത് പോക്രിത്തരവും അവക്ക് കാണിക്കാം എന്നുള്ളതാണ്. ചോദിക്കാൻ ആരുമില്ലെങ്കിൽ പിന്നെ വിശേഷമായി.

അത്തരമൊരു വിശേഷം ആണ് ഇന്ന് നിങ്ങളുടെ അറിവിലേക്ക് സമർപ്പിക്കുന്നത്.

സാധാരണക്കാരന് ദ്വൈമാസമാണ് കറണ്ട് ബില്ല്. പറഞ്ഞ ദിവസം കഴിഞ്ഞാൽ, അടച്ചില്ലെങ്കിൽ, കൊച്ചിന് പരീക്ഷയാണെങ്കിലും, വീട്ടിൽ ആള് ചാവാൻ കിടക്കുന്നുണ്ടെങ്കിലും നമ്മുടെ കുത്തക-മുതലാളി ഫ്യൂസ് ഊരിയിരിക്കും. കട്ടായം.

ഒരു സാധാരണക്കാരൻറെ, ദ്വൈമാസ ബില്ല്, ഒരു 1000 രൂപ വരുമെന്ന് വിചാരിച്ചാൽ; വർഷം അവൻ 6000 രൂപ അടക്കേണ്ടി വരും. ഒരു വർഷം മുഴുവൻ അടച്ചില്ലെങ്കിൽ, 6000 രൂപയുടെ കുടിശ്ശിക വരും.

ഇൻഡസ്ട്രിയൽ കണക്ഷൻ പക്ഷേ മാസാമാസം ആണ് ബില്ല്. ഹൈ ടെൻഷൻ ഉള്ള കൂട്ടത്തിൽ മുന്തിയ ഇനം ഒരു ഇൻഡസ്ട്രിയൽ കണക്ഷൻ പൂർണമായും ഉപയോഗിക്കുന്ന ഒരു ഫർണസ് ഉള്ള ഫാക്ടറിയിൽ ഏകദേശം ഒരു പത്തു ലക്ഷം രൂപ ബില്ല് വരാം. ബാക്കി എല്ലാ ചെറുകിടക്കാരുടെ ഇൻഡസ്ട്രിയൽ കണക്ഷൻറെ മാസ ബില്ലും ഇതിനു താഴെയേ വരാറുള്ളു.

ഇനി ഒരു വർഷം മുഴുവൻ ഇത് അടക്കുന്നില്ലെങ്കിൽ, ഒരു കോടി ഇരുപതു ലക്ഷം രൂപ കുടിശ്ശിക വരും. ഇത് മേൽപ്പറഞ്ഞ ഒരു സാധാരണക്കാരൻറെ 2000 വർഷത്തെ കുടിശ്ശിക ആണ്.

സാധാരണക്കാരൻറെ ഫ്യൂസ് ഊരാൻ, അവസാന തീയതി കഴിഞ്ഞാൽ, ഉറഞ്ഞു തുള്ളുന്ന കെ എസ് ഇ ബി ലിമിറ്റഡ് പക്ഷെ മേൽപ്പറഞ്ഞ ഇൻഡസ്ട്രി മുതലാളിയുടെ ഫ്യൂസ് ഊരാറില്ല.

ഊരാൻ പോകുന്ന ലൈൻമാൻ മാത്രം വിചാരിച്ചാൽ പോരാ. സകല എഞ്ചിനീർമാരും, ബോർഡും, സർക്കാരും, നക്കാപ്പിച്ചയും മേടിച്ചു, ഒത്താശ ചെയ്‌താൽ മാത്രമേ ഇങ്ങനെയൊരു കറണ്ട് ബില്ല് അടക്കാത്ത മുതലാളിക്ക് വർഷങ്ങളോളം കറണ്ട് മോഷ്ടിക്കാൻ കഴിയൂ.

ഇപ്പോൾ വിവരാവകാശം വഴി ലഭിച്ച, കുടിശ്ശികക്കാരുടെ കടം 2208, 51, 47, 992 രൂപയാണ്. രണ്ടായിരത്തി ഇരുനൂറ്റി എട്ടു കോടി അൻപത്തിയൊന്നു ലക്ഷത്തി നാൽപത്തി ഏഴായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ടു രൂപ.

പിരിച്ചെടുത്ത തുക എന്ന് അവകാശപ്പെടുന്നത് 371, 16, 34, 444 രൂപയാണ്. മുന്നൂറ്റി എഴുപത്തിയൊന്നു കോടി പതിനാറു ലക്ഷത്തി മുപ്പത്തി നാലായിരത്തി നാനൂറ്റി നാല്പത്തിനാല് രൂപ.

ശിഷ്ടം കിട്ടാത്ത തുക 1837, 35, 13, 548 രൂപയാണ്. ആയിരത്തി എണ്ണൂറ്റി മുപ്പത്തിയേഴു കോടി മുപ്പത്തിയഞ്ചു ലക്ഷത്തി പതിമൂവായിരത്തി അഞ്ഞൂറ്റി നാല്പത്തിയെട്ടു രൂപ.

കുടിശിക പിരിക്കാൻ ഞങ്ങൾ അത് ചെയ്തു, ഇത് ചെയ്തു എന്നുള്ള തള്ളുകൾ സുലഭമായി പ്രസ്തുത കടലാസിൽ നിന്ന് വ്യക്തമാണ്.

മേപ്പടി പ്രഹസനങ്ങളെ സൂക്ഷ്മമായി പരിശോധിച്ചാൽ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം തെളിഞ്ഞു വരും. ഈ കടം എങ്ങനെ ഉണ്ടായി എന്നുള്ളത്?

ആദ്യത്തെ എൻട്രിയിൽ ഉള്ള ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് എന്ന സ്ഥാപനം 95, 90, 70, 066 രൂപ (തൊണ്ണൂറ്റി അഞ്ചു കോടിയുടെ) കുടിശ്ശിക വരുത്തുന്നത് വരെ മേപ്പടി കെ എസ് ഇ ബി യിലെ രാജ ഭടന്മാർ ഉറങ്ങി പോയോ?

നേരത്തെ സൂചിപ്പിച്ച കണക്കിൽ ഉള്ള തുകയുടെ പത്തിരട്ടി മാസ ബില്ല് ആക്കി നോക്കിയാലും, ഇത്തരമൊരു കുടിശ്ശിക വരണമെങ്കിൽ ചുരുങ്ങിയത് 96 മാസം അതായത് 8 വർഷം കെ എസ് ഇ ബി യിലെ രാജ ഭടന്മാർ പത്തു പൈസ മേടിക്കാതെ കറണ്ട് കൊടുക്കണം.

സാധാരണക്കാരൻറെ ആയിരം രൂപയ്ക്കു അവധി നൽകാത്തവർ മുതലാളിമാർക്ക് പതിറ്റാണ്ടുകൾ സാവകാശം കൊടുക്കും.

ഇനി പതിറ്റാണ്ടുകൾ കഴിയുന്നതിനു മുൻപേ ഈ തുകകൾ കിട്ടാക്കടം എന്നുള്ള ഇനത്തിൽ എഴുതി തള്ളും. തള്ളിയാലും കടമെടുത്ത ലോക ബാങ്കുകാരൻ ചോദിക്കുമ്പോൾ കൊടുക്കണ്ടേ?

അതിനു വേണ്ടി ഈ കുടിശ്ശിക തുക സാധാരണക്കാരൻറെ ബില്ലിൽ നിന്നും പല പേരുകളിൽ കൂടി ഈടാക്കും. നിരക്ക് കൂട്ടും, ഫൈൻ കൂട്ടും. അങ്ങനെ പല വിധം.

ഒന്നരക്കോടി “സാധാരണ കൺസ്യൂമർ” എന്നവൻറെ കീശയിൽ നിന്നും പത്തു രൂപയുടെ സെസ് ഒരു മാസം പിഴിഞ്ഞാൽ മുതലാളിയുടെ കടം ഒരു വർഷം കൊണ്ട് നമുക്ക് വീട്ടിയെടുക്കാം.

വിജയനും, സതീശനും ഒക്കെ കണക്കാണ്. അയൽ സംസ്ഥാനത്തും, ഗ്രിഡിൽ നിന്നും പുതുതായി മേടിക്കാൻ പോകുന്ന കറണ്ടിന്റെ തുകയുടെ നമുക്ക് കിട്ടാനുള്ള കമ്മീഷൻറെ ധാരണയിലെ പിശക് ചൂണ്ടി കാണിച്ചു ഘോര ഘോരം പ്രസ്താവിച്ചത് കണ്ടു പുളകം കൊണ്ട് പോയി.

വിവരാവകാശ മറുപടിയുടെ പകർപ്പുകൾ നിങ്ങൾ വായിക്കണം എന്നുള്ളതിനായി ഇവിടെ ചേർക്കുന്നു.

“ഉടൻ ജോലി ഇല്ലെങ്കിൽ പത്തു ലക്ഷം പദ്ധതി” - സർക്കാർ വക ആശ്രിതർക്ക് വേണ്ടി!   സർക്കാർ ജോലി മുഴുവനും ആശ്രിതന്മാർക്കു പങ്കിട...
04/01/2023

“ഉടൻ ജോലി ഇല്ലെങ്കിൽ പത്തു ലക്ഷം പദ്ധതി” - സർക്കാർ വക ആശ്രിതർക്ക് വേണ്ടി!

സർക്കാർ ജോലി മുഴുവനും ആശ്രിതന്മാർക്കു പങ്കിട്ടു കൊടുക്കുകയാണ് എന്നുള്ള സത്യം നാട്ടുകാരിൽ കുറച്ചു പേരെങ്കിലും അറിഞ്ഞത് കൊണ്ട്, ഇനിയങ്ങോട്ട് ആശ്രിതന്മാരെ നൂറു ശതമാനം ഒഴിവുകളിലേക്കും തിരുകി കയറ്റാൻ പറ്റുമോ എന്ന് കിരീടം വയ്ക്കാത്ത രാജാക്കന്മാർക്ക് ചെറിയ ഒരു സംശയം.

ഹൈകോടതിയുടെ വിധിക്കെതിരെ സുപ്രീം കോടതിയിൽ പോയിട്ട് കാര്യമില്ല എന്ന് വിദഗ്ധാഭിപ്രായം വന്നു. കച്ചവടം മുടങ്ങുമോ എന്ന് ആശങ്ക.

അപേക്ഷ സമർപ്പിച്ചവർക്കു വേണ്ടി അല്ലേ? ജോലി കിട്ടിയില്ലെങ്കിലും എന്തെങ്കിലും കൊടുക്കണ്ടേ? വാക്കു കൊടുത്തവരോടും, അപേക്ഷ നൽകി, കുപ്പായം തയ്പ്പിച്ചു, വരി നിൽക്കുന്ന ആശ്രിതന്മാരോടും സർക്കാരിനുള്ള പ്രതിബദ്ധതയും ആത്മാർത്ഥതയും അളവറ്റതാണല്ലോ.

അത് കൊണ്ട്, അപേക്ഷ നൽകുന്ന ആശ്രിതന്മാർക്കു വേണ്ടി രാജാക്കന്മാർ ആവിഷ്കരിക്കുന്ന “ഉടൻ ജോലി ഇല്ലെങ്കിൽ പത്തു ലക്ഷം പദ്ധതി”.നിങ്ങൾക്ക് മുമ്പാകെ സമർപ്പിക്കുന്നു.

“ഉടൻ ജോലി ഇല്ലെങ്കിൽ പത്തു ലക്ഷം പദ്ധതി” യുടെ സാരം ഇതാണ്.

“മരണം നടന്നു ഒരു വർഷത്തിനകം അപേക്ഷ സമർപ്പിക്കുന്ന യോഗ്യരായ ഭാഗ്യവാന്മാർക്കു, അപ്പോൾ കിട്ടുന്ന/ നിലവിലുള്ള സർക്കാർ ജോലി സമ്മാനമായി നൽകുന്നതാണ്.”

“ഒന്നാം സ്ഥാനമായ സർക്കാർ ജോലി വൈകുന്ന/ കിട്ടാത്ത ഓരോ അപേക്ഷകനും പത്തു ലക്ഷം രൂപയുടെ പ്രോത്സാഹന സമ്മാനം ഇനാമായി നൽകപ്പെടും.”

മരിച്ച വകയിൽ കൊടുക്കുന്ന തുകയ്ക്ക് പുറമെ ഓരോ ആശ്രിതനും പത്തു ലക്ഷം രൂപ വീതം കൊടുക്കാൻ ഉള്ള പൈസ നമ്മുടെ ഖജനാവിൽ കെട്ടി കിടക്കുന്നതു കാരണം ഉണ്ടാവുന്ന സ്ഥലക്കുറവിന്റെ ബുദ്ധിമുട്ട് സാധാരണ ജനങൾക്ക് പറഞ്ഞാൽ എങ്ങനെ മനസിലാകും. സംഗതി സാമ്പത്തിക ശാസ്ത്രം ആണേ.

അപേക്ഷ വെച്ച് ഒന്ന് രണ്ടു പരീക്ഷകളിൽ വിജയിച്ച റാങ്ക് ഹോൾഡറിന് ജോലി എങ്ങനെ കൊടുക്കാതിരിക്കാം എന്നുള്ളതാണ് ഉന്നം എന്നുള്ളത് അങ്ങാടിപ്പാട്ടാണ്.

ജോലിക്കു വേണ്ടിയുള്ള വരിയിൽ നിൽക്കുന്നതാണ് മാനദണ്ഡമെങ്കിൽ പ്രോത്സാഹന സമ്മാനമായി നിശ്ചയിച്ച പത്തു ലക്ഷം രൂപ ജോലി കിട്ടാത്ത ഓരോ റാങ്ക് ജേതാവിനും നൽകുന്നതായിരിക്കും ന്യായം.

അപേക്ഷ മാത്രം സമർപ്പിക്കുന്ന ആശ്രിതന് ഒന്നുകിൽ ജോലി ഇല്ലെങ്കിൽ പത്തു ലക്ഷം രൂപ എന്നുള്ളത് ആദ്യത്തെ ഐഡിയ ആണ്. എഴുതി വരുമ്പോൾ ചിലപ്പോൾ രണ്ടും കൊടുക്കും. തുക പതുക്കെ ഉയർത്താനുള്ള മാർഗവും നിസ്സംശയം ചേർക്കും.

ചിലപ്പോൾ നൂറു പവൻ സ്വർണവും മാരുതി കാറും എന്ന് പറയുന്ന പോലെ ഒരു സർക്കാർ ജോലിയും പത്തു ലക്ഷം രൂപയുടെ ഷോഡതിയും എന്നുള്ള രീതിയിലും ഒരു അന്തിമ പദ്ധതി രാജാവ് പുറപ്പെടുവിക്കാം. വാറോല വന്നാലും ജനം അറിയണം എന്നില്ല.

ആശ്രിതരോട് പദ്ധതി എങ്ങനെയുണ്ട് എന്നുള്ള അഭിപ്രായം ആരായാൻ വേണ്ടി, രാജാവിന്റെ കൽപ്പനയിന്മേൽ, വരുന്ന പത്താം തീയതിയിൽ ഉച്ചക്ക് ശേഷം രണ്ടു മണിക്ക് മുഹൂർത്തം കുറിച്ച് നൽകിയിട്ടുണ്ട്. നാലാം ശനിയാഴ്ച പണി ഒഴിവാക്കി കൂലി മാത്രം കിട്ടുന്ന കാര്യം കൂടി ചർച്ചക്ക് വെക്കുന്നുണ്ട്. വാഴ നനയുന്നതിന്റെ കൂടെ ചീരയും.

ചാർത്തും ഉത്തരവും പൊതു ജനങ്ങൾക്ക് വേണ്ടി സമർപ്പിക്കുന്നു. ജോലി കാത്തു നിൽക്കുന്നവരും കൂടെ ചർച്ചയിൽ പങ്കെടുക്കുന്നത് നന്നായിരിക്കും. കാര്യങ്ങൾ അറിയാമല്ലോ.

നനഞ്ഞ മണ്ണിലെ പുത്തൻ കുഴൽ കിണർ - “ഉടൻ ജോലി ഇല്ലെങ്കിൽ പത്തു ലക്ഷം പദ്ധതി” - സർക്കാർ വക ആശ്രിതർക്ക് വേണ്ടി! വൻ വിജയം കൈവരിക്കുമായിരിക്കും.

ആശ്രിത നിയമനം മഹാശ്ചര്യം!പി എസ് സിക്കാർക്ക് ജോലി കൊടുത്താൽ രാജാക്കന്മാർക്ക് എന്ത് ലാഭം? പൊതു ഖജനാവിൽ നിന്നും പണമെടുത്തു ...
20/08/2022

ആശ്രിത നിയമനം മഹാശ്ചര്യം!

പി എസ് സിക്കാർക്ക് ജോലി കൊടുത്താൽ രാജാക്കന്മാർക്ക് എന്ത് ലാഭം? പൊതു ഖജനാവിൽ നിന്നും പണമെടുത്തു പ്രവർത്തിപ്പിക്കുന്ന ഏതൊരു സർക്കാർ സ്ഥാപനമോ യൂണിവേഴ്സിറ്റിയോ ആകട്ടെ, പി എസ് സിക്കാർക്ക് ജോലി കൊടുത്താൽ ലാഭമൊന്നുമില്ല എന്നത് തന്നെയാണ് അടിസ്ഥാന പ്രശ്നം.

ഇക്കഴിഞ്ഞ സ്വാതത്ര്യ ദിനത്തിൽ വൈകിട്ട് ശ്രീമതി വൃന്ദാ കാരാട്ട് എറണാകുളത്ത് മറൈൻ ഡ്രൈവിൽ “എന്റെ ജോലി എവിടെ കേന്ദ്ര സർക്കാരേ?” എന്നുള്ള വിഷയത്തിൽ ഉച്ചഭാഷിണിയിലൂടെ ഗദ്ഗദപ്പെടുന്നത് ശ്രവിക്കാൻ ഉള്ള ഭാഗ്യം സിദ്ധിച്ചു. "ചെറുപ്പക്കാർക്ക് മോഡി സർക്കാർ ജോലി നിഷേധിക്കുന്നത് കണ്ടു സഹിക്കാൻ കഴിയുന്നില്ല", ഇതാണ് പ്രസംഗത്തിന്റെ രത്നച്ചുരുക്കം.

പാർട്ടിയിലെ ബുദ്ധിജീവികളെ ചോദ്യം ചെയ്താൽ ശ്രീമതി വൃന്ദാ കാരാട്ടിനെ പാർട്ടി അച്ചടക്കം പഠിപ്പിക്കും.. കേന്ദ്രത്തിന്റെ ‘ജോലിയും തട്ടിപ്പുകളും’ എന്ന വിഷയത്തിലെ ശ്രീമതി വൃന്ദാ കാരാട്ടിന്റെ ലോക പ്രശസ്ത പ്രബന്ധം കേട്ടപ്പോഴാണ് ആശ്രിതരുടെ പെരും കോട്ടകൾ നിർമിക്കാൻ വേണ്ടി ശ്രീ വി എസ് അച്യുതാനന്ദൻ മന്ത്രിസഭയുടെ കാലത്തു കൊണ്ട് വന്ന ഒരു സുന്ദരമായ സർക്കാർ ഉത്തരവ് ഓർമയിലേക്ക് വന്നത്.

ആശ്രിതരെ കേരളാ സർക്കാർ വക കമ്പനികളിലും, ബോർഡുകളിലും അനുബന്ധ സ്ഥാപനങ്ങളിലും നിർബാധം, യഥേഷ്ടം തിരുകി കയറ്റാൻ വേണ്ടിയുള്ളതാണ് 2007ൽ പുറപ്പെടുവിച്ച ഈ കേരളാ സർക്കാർ ഉത്പന്നം. ഉത്തരവിൻ്റെ പ്രസക്ത ഭാഗം താഴെയുണ്ട്.

ഉത്തരവിന്റെ മുപ്പതാമത്തെ ക്ലോസിൽ പറയുന്നത് നേരിട്ട് നിയമനം നടത്തുന്ന ഓരോ തസ്തികയുടെയും 50% വരെ ‘ആശ്രിത നിയമനം’ വഴി ജോലി കൊടുക്കാം എന്ന്. ആശ്രിതന്മാർക്കു മാത്രം എല്ലാം സുഗമം ആയി നടക്കണം എന്നുള്ള സദുദ്ദേശം മാത്രമേ ഇതിന്റെ പുറകിൽ ഉള്ളു.

ക്ലോസിൽ സംശയം തോന്നുന്നവർക്ക് ലളിതമായി പറഞ്ഞു തരാം. 100 ഒഴിവുകളിലേക്കു പരീക്ഷ വഴി ആളെ എടുക്കുന്നുണ്ടെങ്കിൽ ആ 100 ഒഴിവുകളിൽ 50 എണ്ണം ആശ്രിതനിയമനം വഴി ഒരു പരീക്ഷയും എഴുതാത്തവന് കൊടുക്കാം, എന്ന് ചുരുക്കം.

ഇപ്പോ നമ്മൾ കരുതും ബാക്കി 50 ഒഴിവുകൾ ഉണ്ടല്ലോ, അത് വെച്ച് തൃപ്തിപ്പെടാം എന്ന്. ബാക്കി ഉള്ള 50 ഒഴിവുകളിൽ, സ്പോർട്സ് കോട്ട, താൽക്കാലികമായി കയറുന്നവർ, സ്ഥിരമായി കയറുന്ന രാജാവിൻ്റെയും മന്ത്രിയുടെയും, പ്രഭുക്കന്മാരുടെയും പരിവാരങ്ങൾ എന്നിവർക്കൊക്കെ പങ്കിട്ടു കൊടുത്തതിനു ശേഷം ബാക്കിയുണ്ടെങ്കിൽ മാത്രം വരി നിൽക്കുന്ന "പി എസ് സി റാങ്ക് ഹോൾഡർമാർക്ക്", ലിസ്റ്റ് കാലഹരണപ്പെട്ടില്ലെങ്കിൽ, കിട്ടാൻ ചെറിയൊരു സാധ്യത ഉണ്ട്.

ഇപ്പോ നമ്മൾ കരുതും, റാങ്ക് ലിസ്റ്റിൽ പെട്ട ആളുകൾക്ക് എല്ലാം പോയിട്ട് ഒരു 25 ഒഴിവ് എങ്കിലും കിട്ടില്ലേ എന്ന്. ഏകദേശം 150 സർക്കാർ കമ്പനികൾ ഉണ്ട്. 25 പോട്ടെ 20 വെച്ച് കിട്ടിയാലും ഒരു 3000 പേർക്കെങ്കിലും ജോലി കിട്ടില്ലേ എന്ന്.

ഈ സംശയം നിവർത്തിക്കാൻ വേണ്ടി നമ്മൾ നോക്കേണ്ടത് കണക്കുകൾ ആണ്. യഥാർത്ഥ കണക്കുകൾ നോക്കുമ്പോൾ മാത്രമേ - ഒരു പക്ഷെ ഒരു പി എസ് സി റാങ്ക്‌ഹോൾഡർക്കു പോലും തങ്ങൾ അനുഭവിക്കുന്ന അവഗണന മനസിലാവുകയുള്ളൂ, എന്നെനിക്കു തോന്നുന്നു. "ആയിരത്തിൽ ഒരുവൻ" എന്ന് പറയുന്നത് പോലെ, ലക്ഷത്തിൽ ഒരുവൻ/ ഒരുവൾ ആണ് ഓരോ പി എസ് സി റാങ്ക്‌ഹോൾഡറും.

കണക്കും, ശതമാന കണക്കുകളും താഴെ പറയുന്ന പോലെ ആണ്. പി എസ് സി എന്ന സ്ഥാപനം അവർക്ക് തോന്നിയാൽ മാത്രം അപേക്ഷകൾ ക്ഷണിക്കും. തസ്തിക, ഒഴിവ്, ജോലി, എന്നിവ ഉണ്ടായാലും, ഇല്ലെങ്കിലും.

പി എസ് സി യുടെ മേപ്പടി ക്ഷണപത്രിക മറ്റൊരു തമാശ ആണ്. അതിൽ ഒഴിവിൻ്റെ എണ്ണം രേഖപ്പെടുത്തുന്നതും നീലക്കുറിഞ്ഞി പൂക്കുന്നതും ഒരു പോലെയാണ്.

ഇങ്ങനെ ഇറക്കുന്ന ക്ഷണപത്രിക കണ്ടു, മോഹിച്ച്, ചെറുപ്പക്കാർക്കിടയിൽ നിന്നും ഒരു 6, 00, 000 (ആറു ലക്ഷം) പേർ അപേക്ഷിക്കുന്ന ഒരു കൊച്ചു പരീക്ഷ നമുക്ക് ഉദാഹരണമായി എടുക്കാം. ഇതിൽ കൂടുതലും, ഇതിൽ കുറവും അപേക്ഷകർ ഉള്ള ഒരുപാട് പരീക്ഷകൾ ഉണ്ട്. അവയുടെ കണക്കുകൾ ഇതിനേക്കാൾ ഭയാനകം ആയിരിക്കും.

മേൽപ്പറഞ്ഞ ആറുലക്ഷം പേരിൽ നിന്നും ഒരു 60, 000 (അറുപതിനായിരം) പേർക്കു മെയിൻ പരീക്ഷ എഴുതാനുള്ള യോഗ്യത ഉണ്ട് എന്ന് പി എസ് സി കണ്ടെത്തി എന്ന് കരുതുക.

പിന്നെയുള്ള അനേകം കടമ്പകൾ കടന്നു, ക്ഷണപത്രികയുടെ തീയതി തുടങ്ങി ഏകദേശം ഒരു രണ്ടര വർഷം തികയുമ്പോൾ, 'യോഗ്യന്മാർ ആണ് എന്ന് പി എസ് സി കണ്ടെത്തുന്ന' ഒരു 4, 000 (നാലായിരം) പേർ മേപ്പടി കടമ്പകൾ എല്ലാം ചാടി കടന്നു റാങ്ക് ലിസ്റ്റിൽ ഇടം പിടിക്കും.

സ്വന്തക്കാർക്കും, ബന്ധുക്കൾക്കും, ഇഷ്ടക്കാർക്കും, ലാഭം ഉറപ്പു തരുന്ന വ്യക്തികൾക്കും, സംഘടനകൾക്കും ഉള്ള സംവരണം പ്രകാരം കൊടുത്തു തീർന്നതിന് ശേഷം മിച്ചം വല്ലതും ഉണ്ടെങ്കിൽ, വല്ലാത്ത ഭാഗ്യവും കൂടെ ഉണ്ടെങ്കിൽ, ചിലപ്പോൾ ഈ നാലായിരം പേരിൽ നിന്ന് ഒരു 2, 000 (രണ്ടായിരം) പേർക്കു ജോലി കിട്ടും. കിട്ടാത്തവർ കരുതും തങ്ങൾ അത്ര പോരാ എന്ന്. ഒരു പരിധി വരെ അത് സത്യവുമാണ്. പരീക്ഷ അല്ലല്ലോ മാനദണ്ഡം.

ആറു ലക്ഷത്തിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട നാലായിരം പേർ. ശതമാന കണക്കു നോക്കുകയാണെങ്കിൽ അപേക്ഷകരുടെ എണ്ണത്തിന്റെ 0.66% മാത്രം വരും റാങ്ക് ഹോൾഡേഴ്‌സ്.

ജോലി കിട്ടുന്നവരുടെ ശതമാനം നോക്കിയാലോ, അപേക്ഷകരുടെ എണ്ണത്തിന്റെ 0-0.33% മാത്രം വരും പി എസ് സി വഴി ജോലി ലഭിക്കുന്നവർ. 3000 പേർക്ക് എങ്കിലും ജോലി ലഭിക്കില്ലേ എന്നുള്ളതിന്റെ നേർക്കാഴ്ച ഇതാണ്.

പെരുംകോട്ടകളിൽ കയറിപ്പറ്റുന്നവർ ഈ 0-0.33% ഭാഗ്യശാലികൾ ആണ്. റാങ്ക് ലിസ്റ്റിൽ ഇടം നേടിയ 0.66% മാത്രം വരുന്ന റാങ്ക് ഹോൾഡേഴ്സിന് കൊടുക്കാനെങ്കിലും ഉള്ള തസ്തിക, ഒഴിവ്, ജോലി, എന്നിവ കേരളത്തിൽ ഇല്ലാത്തതു കൊണ്ടല്ല. വേണ്ടപ്പെട്ടവർക്ക് കൊടുത്തതിനു ശേഷം ബാക്കി വരുന്നില്ല.

ബന്ധുജനപ്രീതി കയ്യൊഴിയാൻ വയ്യ. പി എസ് സി വഴി വരുന്ന ബന്ധു അല്ലാത്തവന് കൊടുത്തിട്ടു എന്ത് പ്രയോജനം? ഒന്നുമില്ല. പക്ഷെ ബന്ധുവിനും, പിൻവാതിൽ വഴി ലാഭവും കൊണ്ട് വരുന്നവനും ജോലി കൊടുത്താലോ പത്ത് ചക്രവും തടയും, നന്ദിയും ലഭിക്കും.

ആശ്രിത നിയമനം മഹാശ്ചര്യം!

കേരളാ വനം വകുപ്പിലെ ആശ്രിതന്മാരുടെ പെരുംകോട്ട!പുതിയ ഒരു വെളിപ്പെടുത്തലിനു സമയം ആകും വരെ കാത്തിരുന്നതാണ്. വൈകിയതിൽ ഖേദിക്...
25/03/2022

കേരളാ വനം വകുപ്പിലെ ആശ്രിതന്മാരുടെ പെരുംകോട്ട!

പുതിയ ഒരു വെളിപ്പെടുത്തലിനു സമയം ആകും വരെ കാത്തിരുന്നതാണ്. വൈകിയതിൽ ഖേദിക്കുന്നു.

കാലത്തിന് മുൻപേ നടക്കുന്നവർ, ഒഴുക്കിനെതിരെ നീന്തുന്നവർ എന്നിവരെ, അതാത് കാലത്തെ സമൂഹം, ഭ്രാന്തന്മാരുടെ ഗണത്തിൽ പെടുത്തും. കുറച്ചു സമയം പിന്നിടുമ്പോൾ അവർ പറഞ്ഞ കാര്യങ്ങൾ മറ്റൊരു തലമുറ അംഗീകരിക്കും. ഇത് കാലാതീതമായ ഒരു സത്യമാണ്.

നിലവിൽ, സർക്കാർ ജോലി കിട്ടുന്നതിലെ അഴിമതിക്ക് എതിരെ നീങ്ങുന്ന ഒരു ഉദ്യോഗസ്ഥന്റെ കാര്യമാണ് പറയുന്നത്.

കേരളത്തിലെ വനം വകുപ്പിലെ ഒരു സീനിയർ ക്ലാർക്ക്, തന്റെ മുകളിൽ ഇരിക്കുന്ന ഒരുപാട് പേരും, അടിസ്ഥാന സംഗതികൾ പോലും ഗ്രഹിക്കാൻ കഴിയുന്നില്ല എങ്കിലും, മേപ്പടിയാന്മാർ ഏകദേശം ഒരു ദശാബ്ദത്തിന് അടുത്ത് ഉയർന്ന പദവികളിൽ ഇരിക്കുന്നു; എന്നുള്ള സത്യം മനസ്സിലാക്കുന്നു.

അത് എങ്ങനെ? എന്നുള്ള സ്വാഭാവികമായ സംശയം - അതിന്റെ മൂല കാരണം എന്താണ് എന്നറിയാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നു.

അന്വേഷണങ്ങളിൽ നിന്ന് അദ്ദേഹം അറിഞ്ഞ ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ ഇപ്പ്രകാരമാകുന്നു:

1. 18 വയസ്സിനും അതിൽ താഴെയും ഉള്ള പലർക്കും ആശ്രിത നിയമനം വഴി ജോലി ലഭിക്കുന്നു. പരീക്ഷയൊന്നും എഴുതേണ്ട കാര്യം അവർക്കു ഇല്ലല്ലോ.

2. 18 വയസ്സിൽ ഒരുത്തൻ, പി എസ് സി വഴി പരീക്ഷയ്ക്ക് അപേക്ഷിച്ചാലും അവനു 24 വയസ്സ് ആകാതെ ജോലി കിട്ടാൻ പോകുന്നില്ല (സാധാരണ ഗതിയിലെ കാര്യം ആണ്).

3. 24 വയസ്സിൽ ജോലി നേടിയ, പരീക്ഷ എഴുതി കയറിയവർ, 18 വയസ്സിൽ കയറിയ ആശ്രിതന്റെ കീഴുദ്യോഗസ്ഥൻ ആണ്; വിരമിക്കുന്നത് വരെ.

4. 100% തസ്തിക ഉള്ളതിൽ അഞ്ചു ശതമാനം ആശ്രിതന്മാർ കൊണ്ട് പോയെങ്കിൽ ഈ പരീക്ഷ എഴുതി കയറിയ ആളുകൾക്ക് വലിയ ബുദ്ധിമുട്ടു വരില്ല. ചിലപ്പോൾ പരീക്ഷ ജയിച്ചു വന്നവനും ഉയർന്ന പദവികൾ ലഭിക്കും.

5. പത്തു ശതമാനം ആശ്രിതന്മാർ കൊണ്ട് പോയാലും കുഴപ്പമില്ല. ചെറിയ സാധ്യത ബാക്കിയുണ്ട്.

6. ഇരുപതു ശതമാനം? മുപ്പതു ശതമാനം? നാൽപ്പതു ശതമാനം? അമ്പതു ശതമാനം?

അങ്ങനെയൊക്കെ നടക്കുമോ? ഇത് സ്വാഭാവികമായ സംശയം ആണ് - ഇതോറും കച്ചവടം ആണ് എന്ന് അറിയാത്തവർക്ക് !

നടക്കും! അമ്പത്തല്ല, അറുപത്തല്ല - അറുപത്തി അഞ്ചു മുതൽ നൂറു % വരെയുള്ള തസ്തികകൾ ആശ്രിതന്മാരുടെ കയ്യിൽ ഭദ്രം ആണ്.

തെളിവായി കോടതിയിൽ കൊടുത്തിരിക്കുന്ന രേഖയുടെ പകർപ്പ് പോസ്റ്റിന്റെ കൂടെയുണ്ട്. കോടതി രേഖയാണ്. ആർക്കും പുറത്തു വിടാം കേട്ടോ.

5 ശതമാനമേ പാടുള്ളു എന്നാണു ചട്ടം. എന്തിന്റെ അഞ്ചു ശതമാനം ആണെന്ന് ആർക്കും വലിയ നിശ്ചയം ഒന്നുമില്ല.

അപ്പോൾ ഈ 65 കിഴിച്ചാൽ കിട്ടുന്ന 35 തസ്തികയ്ക്ക് വേണ്ടിയാണ് നാട്ടുകാർ PSC പരീക്ഷ എഴുതുന്നത് എന്ന് സാരം. ആ മുപ്പത്തി അഞ്ചും കിട്ടില്ല. അതിനു വേറെ കണക്കു ഉണ്ട്.

ചുരുക്കത്തിൽ, മേപ്പടി സൂചിപ്പിച്ച സർക്കാർ ജോലി കുടുംബ സ്വത്തായി വരും. ഇതിൽ മരിക്കാത്ത എത്ര പേരുടെ ആശ്രിതർക്ക് ജോലി കിട്ടി എന്നുള്ളത് അന്വേഷണം നടത്തിയാൽ അറിയാൻ കഴിയുമായിരിക്കും.

എന്തൊക്കെ പറഞ്ഞാലും, മേപ്പടി നടക്കുന്ന ഇന്ത്യൻ ഭരണഘടനയോടു ചെയ്യുന്ന ഫ്രോഡിനെ ചോദ്യം ചെയ്തു കൊണ്ട്, ആ സീനിയർ ക്ലാർക്ക് കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബുണലിൽ ചെന്നു. അദ്ദേഹം ഒഴുക്കിനെതിരെ നീന്തുന്ന ഭ്രാന്തൻ ആണെന് ചിലർക്കെങ്കിലും തോന്നിയേക്കാം.

പക്ഷെ മാറ്റം വരണം എന്ന് ആഗ്രഹിക്കുന്ന, അതിനു വേണ്ടി ഇറങ്ങാൻ ധൈര്യം കാണിക്കുന്ന ആളുകൾ ഉള്ളത് കൊണ്ടാണ് പലപ്പോഴും ഇത്തരം തട്ടിപ്പുകൾ ജനം അറിയുന്നത്.

ഈ തട്ടിപ്പു അഥവാ ആശ്രിതരുടെ പെരുംകോട്ട തന്നെയാണ് പരീക്ഷ എഴുതുന്നവന് ജോലി കിട്ടാത്തതിന്റെ പ്രധാന കാരണം എന്നുള്ളതിന് സംശയമില്ല.

അന്തിമ വാദം ഉടനെ ഉണ്ടാവും. വിധിയൊക്കെ കണ്ടറിയണം.

ഒടുവിൽ കേരളത്തിൽ ആദ്യമായി അത് സംഭവിച്ചു!കഴമ്പുള്ള കാര്യങ്ങൾ മാത്രം പറയുമ്പോൾ അൽപ്പം കാലതാമസം വരാറുണ്ട്. ക്ഷമിക്കുക. ആദ്യ...
06/12/2021

ഒടുവിൽ കേരളത്തിൽ ആദ്യമായി അത് സംഭവിച്ചു!

കഴമ്പുള്ള കാര്യങ്ങൾ മാത്രം പറയുമ്പോൾ അൽപ്പം കാലതാമസം വരാറുണ്ട്. ക്ഷമിക്കുക. ആദ്യമായിട്ട് ആണ് എന്ന് എനിക്ക് തോന്നുന്നു. തെറ്റാണെങ്കിൽ ക്ഷമിക്കുക.

കേരള ഹൈക്കോടതി മൂന്നാം തീയതി രാവിലെ പതിനൊന്ന് മണിക്ക് എം എൽ എ പുത്രന്, ഇടതു സർക്കാർ വരമായി നൽകിയ ഗസറ്റഡ് ജോലി തിരിച്ചെടുത്തു.

അനധികൃതമായി നിയമനം ലഭിച്ച ആളെ (എം എൽ എ പുത്രനെ) ഇറക്കിവിടാൻ കൽപ്പന വന്നിരിക്കുന്നു!

പൊതു ജന താൽപ്പര്യാർത്ഥം നമ്മൾ പറഞ്ഞ വാദങ്ങൾ എല്ലാം അംഗീകരിച്ചു കൊണ്ട്, ബഹുമാനപ്പെട്ട കേരള ഹൈക്കോടതിക്ക് വേണ്ടി ബഹുമാനപ്പെട്ട ചീഫ് ജസ്റ്റീസ് മണികുമാർ, ജസ്റ്റീസ് ഷാജി പി ചാലി എന്നിവർ ഒരു കനത്ത വിധി പ്രഖ്യാപിച്ചു.

വിധിയുടെ പ്രസക്ത ഭാഗം തെളിവിനായി ചേർക്കുന്നു.

ഒരു സാധാരണ മലയാളിയുടെ മനസ്സിൽ, എം എൽ എ പുത്രന് ജോലി കിട്ടി എന്ന് അറിഞ്ഞപ്പോൾ, തോന്നിയ ആദ്യത്തെ ചോദ്യം "ഇതിന് ഒരു പരിധി ഇല്ലേ?" എന്നുള്ളത് ആണ്. ആ ജന വികാരം/ ജനാധിപത്യം എന്നിവയെ ബഹുമാനപ്പെട്ട കേരളാ ഹൈ കോടതി, ഈ വിധിയിൽ, പൂർണമായും ഉയർത്തിപ്പിടിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു.

കൃത്യമായ കാര്യങ്ങൾ, കൃത്യമായ സ്ഥലത്തു, പറയേണ്ട സമയത്തു, പറയേണ്ട രീതിയിൽ പറയുന്നത് ജനാധിപത്യത്തെ നിലനിർത്താൻ സഹായിക്കും.

തിരുത്തുകൾ വരുത്താൻ സർക്കാർ ശ്രമിക്കുമായിരിക്കും. എന്നെ തല്ലേണ്ട അമ്മാവാ ഞാൻ നന്നാവില്ല എന്നാണെങ്കിൽ പൊതു ഖജനാവിൽ നിന്ന് നമ്മൾ കൊടുക്കുന്ന നികുതി പണത്തിൽ നിന്നും തന്നെ കോടിക്കണക്കിനു രൂപ എടുത്തു കൊണ്ട് സുപ്രീം കോടതിയിൽ പോയി കേസ് നടത്തും.

കണ്ടറിയണം!

ദൈവം നൽകിയ സർക്കാർ ജോലി! ഇത്തവണത്തെ ബമ്പർ സമ്മാനം (ആശ്രിത നിയമനം/ ദുരിതാശ്വാസം) ലഭിച്ച ഭാഗ്യവാൻ ശ്രീ കെ വി സന്ദീപ് അവർകൾ...
29/07/2021

ദൈവം നൽകിയ സർക്കാർ ജോലി!

ഇത്തവണത്തെ ബമ്പർ സമ്മാനം (ആശ്രിത നിയമനം/ ദുരിതാശ്വാസം) ലഭിച്ച ഭാഗ്യവാൻ ശ്രീ കെ വി സന്ദീപ് അവർകൾ ആണ്.

നിയമസഭാ സാമാജികൻ ആയിരിക്കെ മരണമടഞ്ഞ ശ്രീ കെ വി വിജയദാസൻ അവർകളുടെ രണ്ടാമത്തെ മകൻ ആയതാണ് അദ്ദേഹത്തിൻ്റെ യോഗ്യത.

ഓഡിറ്റർ ആയാണ് നിയമനം. 2009ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് സ്പെഷ്യൽ റൂൾസ് (ചട്ടം മൂന്ന്) പ്രകാരം നേരിട്ടോ ട്രാൻസ്ഫർ മുഖേനയോ നിയമനം നടത്താം. പി എസ് സി വഴി എന്നാണ് ചട്ടവും, വയ്പ്പും. 27800-59400 രൂപ ശമ്പള സ്കെയിൽ ആണ്.

പത്ത്, പ്ലസ് ടൂ, ബിരുദം എന്നിവ ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ആവശ്യമുണ്ടായിട്ടല്ല. ഭംഗിക്ക് ഇരിക്കട്ടെ. ഒരു വഴിക്ക് ഇറങ്ങുകയല്ലെ.

ഇത്തവണ വികസനം കുറച്ചു കൂടുതൽ ആണ്. അപേക്ഷ പോലും നമ്മുടെ ഭാഗ്യവാൻ സമർപ്പിച്ചിട്ടില്ല. അതിൻ്റെ ആവശ്യവും ഇല്ല.

അപേക്ഷയും, പരീക്ഷയും ഒക്കെ മണ്ടൻ പ്രജകൾക്ക്. രാജ കുടുംബത്തിലെ അംഗത്തിന് അപേക്ഷയോ? നല്ല ചേലായി!

പാലക്കാട് ഒഴിവ് വന്നു. ഒന്നും നോക്കിയില്ല. നിയമിച്ചു. ഉത്തരവായി.

എത്രയും പെട്ടന്ന് ചാർജ് എടുക്കും. പൊതു മേഖലയിലെ പണത്തിൻ്റെ കണക്കുകൾ പരിശോധിക്കും. ഉപകാര സ്മരണ ഉറപ്പിക്കാം.

ദൈവത്തെ ആരാധിക്കാൻ മറന്ന പരീക്ഷ പാസ്സായ പ്രജകൾ ഉപേക്ഷ വിചാരിക്കാതെ പൂജകൾ തുടങ്ങുന്നത് ഉത്തമം ആയിരിക്കും.

ഒരു കൊച്ചു പൊതു താല്പ്പര്യം (ആരോഗ്യം) സംരക്ഷിക്കാൻ ഉള്ള വിധി! കഴമ്പുള്ള കാര്യങ്ങൾ പറയാൻ ഇല്ലാതെ വെറുതെ തള്ളിയിട്ട് കാര്യ...
16/07/2021

ഒരു കൊച്ചു പൊതു താല്പ്പര്യം (ആരോഗ്യം) സംരക്ഷിക്കാൻ ഉള്ള വിധി!

കഴമ്പുള്ള കാര്യങ്ങൾ പറയാൻ ഇല്ലാതെ വെറുതെ തള്ളിയിട്ട് കാര്യമില്ലല്ലോ. തിരഞ്ഞെടുപ്പ്, പുത്തൻ ഭരണം, വനം കൊള്ള, കുഴൽ പണം, കൊറോണ വ്യാധിയുടെ ഉഗ്ര വ്യാപനം തുടങ്ങിയ മഹാമഹങ്ങൾക്ക് ഇടയിൽ പെട്ട് വിലപ്പെട്ട വസ്തുതകൾ മുങ്ങി പോകണ്ട എന്നും കരുതി.

ഇടവേളയുടെ കാരണം ഇപ്പറഞ്ഞതൊക്കെ ആണ്. ക്ഷമിക്കണം.

ഇപ്പോൾ പറയാനുള്ളത് ഒരു കൊച്ചു വിജയത്തിന്റെ കഥ ആണ്. ആശ്രിത നിയമനം സംബന്ധിച്ച് അല്ല. നമ്മുടെയൊക്കെ ആരോഗ്യം സംബന്ധിച്ച് ആണ്.

സ്വകാര്യ വ്യക്തികൾ/ സ്ഥാപനങ്ങൾ, വൻ തുകകൾ ഈടാക്കി കൊണ്ട്, വൻ ഫ്ലാറ്റ്/ ഫാക്ടറി/ സ്വകാര്യ സ്ഥാപന സമുച്ചയങ്ങളിൽ നിന്നും ടാങ്കറുകളിൽ ശേഖരിക്കുന്ന കക്കൂസ് മാലിന്യങ്ങൾ - തങ്ങൾക്ക് തോന്നിയത് പോലെ കാണുന്ന കായൽ, പുഴ, കുളം, പാടം, ചതുപ്പ്, നിലങ്ങൾ, റോഡ്, കടൽ, മറ്റ് ജലാശയങ്ങൾ എന്നിവയിൽ കൊണ്ട് തള്ളും.

അതേ വെള്ളം കുറച്ചു ക്ലോറിൻ കലർത്തിയത്തിന് ശേഷം, ഈ കക്കൂസ് മാലിന്യം കലരുന്ന വെള്ളം തന്നെ നമ്മൾ എല്ലാവരും കുടിക്കും. ഭാഗ്യവശാൽ ഇതിൽ ജാതി, മത, സാമ്പത്തിക ഭേദം ഇല്ല. ഈ ഫ്ലാറ്റ്/ ഫാക്ടറി/ സ്വകാര്യ സ്ഥാപന അന്തേവാസികൾ എല്ലാവരും ഇതിൽ പെടും. വാട്ടർ പ്യൂരിഫൈർ ഒക്കെ വെറുതെയാണ്.

ചോദിക്കാനും പറയാനും ആരും ഇല്ല. ഇതൊരു കച്ചവടം ആണല്ലോ! എല്ലാ അധികാരികളും അങ്ങോട്ടും ഇങ്ങോട്ടും നോക്കി വിരൽ ചൂണ്ടും. ഞാനല്ല അവനാണ് ഇതൊക്കെ നോക്കേണ്ടതു എന്നാണ് അർഥം.

ഒടുവിൽ കോട്ടയത്തുകാരനായ സെബാസ്റ്റ്യൻ മാഷ് മുൻപോട്ടു വന്നു. 2016ൽ കേരളാ ഹൈക്കോടതിയിൽ അദ്ദേഹം ഒരു പൊതു താൽപ്പര്യ ഹർജി സമർപ്പിച്ചു.

ഒരുപാട് കാലത്തിന് ശേഷം ഹർജി വാദത്തിന് വന്നു. ഹർജി വായിച്ചപ്പോൾ ഇതൊക്കെ സത്യമാണോ എന്നു ജഡ്ജിമാരുടെ ചോദ്യം.

ഒടുവിൽ, ജഡ്ജിയുടെ മുമ്പിൽ കുടിക്കാൻ വെച്ചിരിക്കുന്ന ഒരു ഗ്ലാസ്സ് വെള്ളത്തിൽ പോലും ആവശ്യത്തിൽ അധികം കോളിഫോം ബാക്ടീരിയ ഉണ്ട് എന്നു നമ്മൾ ഉത്തരം കൊടുത്തു.

ഉത്തരം തീർത്തൂം സുഖകരം അല്ലാത്തത് കൊണ്ട്, ആരോഗ്യ വകുപ്പിനോട് നിജ സ്ഥിതി സ്ഥീരീകരിക്കാൻ പറഞ്ഞു.

കുടി വെള്ളത്തിൽ വെള്ളം കുറവും, കോളിഫോം ബാക്ടീരിയ അധികവും ആണെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു.

കക്കൂസ് മാലിന്യം തള്ളുന്നത് സത്യം മാത്രം ആണ് എന്നു പോലുഷൻ കൺട്രോൾ ബോർഡ് പറഞ്ഞു.

തദ്ദേശ സ്വയം ഭരണ വകുപ്പ്, സർക്കാർ എന്നിവർ തമ്മിൽ തമ്മിൽ ചെളി വാരി എറിഞ്ഞു. ഞാനല്ല പണിയെടുക്കേണ്ടത് എന്നു സാരം.

എല്ലാം കേട്ടത്തിന് ശേഷം ചീഫ് ജസ്റ്റിസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി അടങ്ങുന്ന ബെഞ്ച് നമ്മുടെ പൊതു താൽപ്പര്യ ഹർജിയി കഴിഞ്ഞ ആഴ്ച മുഴുവനായി അനുവദിച്ചു.

പ്രസക്ത ഭാഗങ്ങൾ താഴെ പറയും വിധം ആണ്.

1.തദ്ദേശ സ്വയം ഭരണ വകുപ്പ്, സർക്കാർ, പോലുഷൻ കൺട്രോൾ ബോർഡ്, പോലീസ്, ആരോഗ്യ വകുപ്പ് എന്നിവർ സ്വകാര്യ വ്യക്തികൾ/ സ്ഥാപനങ്ങൾ, ടാങ്കറുകളിൽ ശേഖരിക്കുന്ന കക്കൂസ് മാലിന്യങ്ങൾ കായൽ, പുഴ, കുളം, പാടം, ചതുപ്പ്, നിലങ്ങൾ, കടൽ, മറ്റ് ജലാശയങ്ങളിൽ തള്ളുന്നത് തടയണം.

2.സ്വകാര്യ വ്യക്തികൾ/ സ്ഥാപനങ്ങൾ, ടാങ്കറുകളിൽ ശേഖരിക്കുന്ന കക്കൂസ് മാലിന്യങ്ങൾ നിലവിലുള്ള മാലിന്യ ശുദ്ധീകരണ പ്ലാന്റുകൾ മുഖാന്തിരം നശിപ്പിക്കേണ്ടത് ആണ്. പ്ലാന്റുകൾ മറ്റ് ജില്ലയിലാണെങ്കിൽ പോലും.

3. വിവിധ സ്ഥലങ്ങളിൽ സർക്കാർ സ്ഥാപിക്കാം എന്നു വാക്ക് പറഞ്ഞ മാലിന്യ ശുദ്ധീകരണ പ്ലാന്റുകൾ എത്രയും പെട്ടന്ന് പ്രവർത്തന സജ്ജമാക്കുക.

വെറുതെ കളിക്ക് എഴുതിയ ഉത്തരവ് അല്ല എന്നും, പരാതിയിൽ നടപടി എടുക്കാതെ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ കോടതി അലക്ഷ്യത്തിന് ശിക്ഷിക്കും എന്നു എടുത്തു പറഞ്ഞിട്ടുണ്ട്.

ഉദ്യോഗസ്ഥരുടെ ജോലി അവർ കാക്കും എന്നു പ്രത്യാശിക്കാം!

ആശ്രിതനിയമനം ഒരു ഭയാനക വേർഷൻ!ജ്യേഷ്ഠൻ ജോലിക്കിടെ അപകടത്തിൽ മരണപ്പെടുന്നു. കുടുംബത്തിൻറെ വാർഷിക വരുമാനം നിസ്സാരമായ പതിനാറ...
04/03/2021

ആശ്രിതനിയമനം ഒരു ഭയാനക വേർഷൻ!

ജ്യേഷ്ഠൻ ജോലിക്കിടെ അപകടത്തിൽ മരണപ്പെടുന്നു.
കുടുംബത്തിൻറെ വാർഷിക വരുമാനം നിസ്സാരമായ പതിനാറര ലക്ഷം രൂപ. എന്ന് വെച്ചാൽ മാസം ‘നിസ്സാരമായ’ ഒരു ലക്ഷത്തിമുപ്പത്തിയയ്യായിരം രൂപ. കുറച്ചു കപ്പലണ്ടി വാങ്ങിക്കാൻ പോലും തികയുമോ?

ഇത്രയും തുച്ഛമായ വരുമാനം ഉള്ള ഞങ്ങൾ എങ്ങനെ ജീവിക്കും?

നിരാലംബയായ ദിൽറുബ എന്ന പെൺകുട്ടിക്ക് തികച്ചും സ്വാഭാവികമായ ആവശ്യം അറിയിച്ചു - തന്നെ ഒരു “കൊച്ചു ആയുർവേദ ഡോക്ടർ” ആക്കണം. ജോലി മലപ്പുറത്ത് കിട്ടണം. അതും ഉടനെ വേണം.

മത്സരപരീക്ഷ പാസ്സായ ആയുർവേദ ഡോക്ടർമാർ പോയി കുഴി മാന്തട്ടെ!

കൊടുക്കണം എന്ന് ഉദ്യോഗസ്ഥർ. 16.02.2021ന് കുറിപ്പ് തയ്യാറാക്കുന്നു അടുത്ത ദിവസം തന്നെ വകുപ്പു മന്ത്രി അംഗീകരിക്കുന്നു. 18.02.2021ന് കുറിപ്പ് മന്ത്രിസഭക്ക് കൊടുക്കുന്നു. ഇതാണ് എഫിഷ്യൻസി.

19.02.2021ന് മേപ്പടി കുറിപ്പ് മന്ത്രിസഭാ യോഗത്തിനു (ഏറ്റവും അടുത്ത മുഹൂർത്തത്തിൽ വെക്കാൻ) രാജാവ് ആജ്ഞാപിക്കുന്നു.

24.02.2021ന് മന്ത്രിസഭാ യോഗത്തിനൊടുവിൽ മഹാരാജാവ് അരുളി ചെയ്യുന്നു - “നിങ്ങൾക്ക് വേണ്ടി ഞാൻ നിയമം കാറ്റിൽ പറത്തിയില്ലെങ്കിൽ ഞാനെന്തു മഹാരാജാവ്. പോട്ടേ വരുമാന പരിധി അതിർത്തി കടന്നു.”

25.02.2021ന് വരുമാനപരിധി തുലയട്ടെ എന്ന് പ്രഖ്യാപിച്ചു കൊണ്ട് മഹാരാജാവിൻറെ സർക്കാർ വാറോല ഇറക്കുന്നു. ദിൽറുബാക്കു ഇളവ്.

ഇത്രയും ദ്രുതഗതിയിൽ സംഭവം നടക്കണം എങ്കിൽ ഈ ദിൽറുബാക്കു എന്തൊരു പിടിപാട് വേണം?

വാർഷിക വരുമാനം പതിനാറര ലക്ഷം രൂപ എന്ന് സാധാരണ ഗതിയിൽ ഒരു വില്ലജ് ഓഫീസർ പറയണമെങ്കിൽ ദിൽറുബായുടെ കുടുംബത്തിൻറെ യഥാർത്ഥ വരുമാനം എന്തായിരിക്കും?

ആലോചിച്ചാൽ എത്തും പിടിയും ഇല്ല.

മനസിലാക്കേണ്ട കാര്യം ലളിതം ആണ്. അർപ്പണ മനോഭാവവും, കുടുംബത്തിൻറെ മാനസിക നിലയും, കൂടെ ഒരൽപ്പം പിടിപാടും ടെസ്റ്റ് പാസായ നിലവിലത്തെ സമര സേനാനികൾക്കു ഇല്ല.
അങ്ങനെ ഉള്ളവർക്ക് ഉയർന്ന ജോലി യാതൊരു ലോഭവും ഇല്ലാതെ ഇന്നാട്ടിലെ രാജഭരണം കൊടുത്തിരിക്കും. സ്റ്റാലിൻ പുണ്യാളനാണെ സത്യം!

ഡോക്ടർ ആയി നിയമിച്ച ഉത്തരവ് യുദ്ധകാല അടിസ്ഥാനത്തിൽ വരും. മലപ്പുറം ജില്ലക്കാരുടെ ഭാഗ്യം!

അർഹിക്കുന്നതല്ലേ ആശിക്കാവൂ? ഇന്ന്, എം എൽ എ പുത്രൻ ബഹുമാനപ്പെട്ട ഹൈ കോടതിയിൽ ഫയൽ ചെയ്ത  സത്യവാങ്മൂലത്തിൻറെ പകർപ്പ് കിട്ടി...
05/02/2021

അർഹിക്കുന്നതല്ലേ ആശിക്കാവൂ?

ഇന്ന്, എം എൽ എ പുത്രൻ ബഹുമാനപ്പെട്ട ഹൈ കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൻറെ പകർപ്പ് കിട്ടി.

ബഹുവിശേഷം ആണ്.

രത്നച്ചുരുക്കം ഇതാണ് -

1. നിയമനം തന്നതിന് പിന്നിലെ ചേതോവികാരം കരുണ തന്നെയാണ്. പക്ഷെ ആശ്രിത നിയമനം അല്ല.

2. സർക്കാരിന് എന്തും ചെയ്യാൻ ഉള്ള അധികാരം ഉണ്ട്.

3. ഞാൻ ഗസറ്റഡ് ഉദ്യോഗസ്ഥൻ ആണെന്ന് പറഞ്ഞാണ് കല്യാണം കഴിച്ചത്.

4. ഇനിയിപ്പോൾ എൻ്റെ ജോലി കളയുന്നത് എന്നോടും എൻ്റെ കുടുംബത്തോടും ചെയ്യുന്ന അനീതി ആണ്.
കരൾ അലിയിക്കുന്ന വാദങ്ങൾ തന്നെ. സംശയം ഇല്ല.

മേൽ പറഞ്ഞ കരളലിയിക്കുന്ന വാദങ്ങൾ, ഒരു വേള, അംഗീകരിക്കപ്പെട്ടാൽ (കലികാലം ആണേ); ജനങ്ങൾ സ്വാഭാവികമായും മനസിലാക്കേണ്ട താത്വിക ദർശനങ്ങൾ താഴെ ചേർക്കുന്നു:

1. ബാക്കി ആളുകൾ (വിശിഷ്യാ വിവരമുള്ള റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികൾ) യാതൊരു കരുണയും അർഹിക്കാത്ത അടിയാളന്മാർ ആണ്!

2. സർവ്വശക്തരായ രാജാക്കന്മാർ എല്ലാവരോടും കരുണ കാണിക്കില്ല. അത് രാജനീതിയാണ്. കരുണാർഹൻ ആവണമെങ്കിൽ രാജകുലത്തിൽ പിറക്കണം! രാഷ്ട്രമീമാംസ പഠിക്കാത്ത ഭോഷന്മാർക്ക് മനസ്സിലാവാൻ ബുദ്ധിമുട്ടു ഉണ്ടാവും.

3. റാങ്ക്ലിസ്റ്റിൽ ഉണ്ട് എന്ന് പറഞ്ഞും, തട്ടിപ്പു നടത്തിയും എത്രയോ ആളുകൾ കല്യാണം കഴിക്കുന്നു. അതെല്ലാം ഈ നാട്ടിൽ നടക്കുമ്പോൾ ഒരു രാജകുമാരൻ തൻ്റെ ഗസറ്റഡ് ഉദ്യോഗം ഉറപ്പാണ് എന്ന് പറഞ്ഞു കല്യാണം കഴിച്ചത് ഒരു മഹാ പാതകം ആയി ചിത്രീകരിക്കുന്നത് രാജ്യ ദ്രോഹം ആണ്!

4.വിവരമുള്ള, റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികൾക്ക് ജോലി കൊടുക്കാതിരിക്കുമ്പോൾ അവരും അവരുടെ ധനിക കുടുംബങ്ങളും കൊക്കിൽ ഒതുങ്ങുന്നതേ കൊത്താവൂ എന്നുള്ള വസ്തുത മറക്കരുത്.

സാധാരണ ജനങ്ങൾ അർഹിക്കുന്നതല്ലേ ആശിക്കാവൂ?

നിലപാട് നിന്ന തിരുമേനിമാർ പടകൾ നയിച്ച് കഥകൾ രചിച്ച കഥ! ഒരു നിലപാട് എടുക്കുക ഒട്ടും എളുപ്പം അല്ല. അതിലേറെ ധൈര്യം വേണം അത്...
20/01/2021

നിലപാട് നിന്ന തിരുമേനിമാർ പടകൾ നയിച്ച് കഥകൾ രചിച്ച കഥ!

ഒരു നിലപാട് എടുക്കുക ഒട്ടും എളുപ്പം അല്ല. അതിലേറെ ധൈര്യം വേണം അത് വിളിച്ചു പറയാൻ.

അങ്ങനെ സർക്കാരിന് വേണ്ടി നിലപാടെടുക്കാൻ തയ്യാറായ ശ്രീ ജ്യോതിലാൽ അവർകൾ (ജനറൽ അഡ്മിനിസ്ട്രേഷൻ പ്രിൻസിപ്പൽ സെക്രട്ടറി) സ്തുത്യർഹൻ ആണ്.

എം എൽ എ പുത്രന് ഗസറ്റഡ് ഉദ്യോഗം കൊടുത്ത കേസിൽ കേരളാ ഹൈക്കോടതി വിശദീകരണം ചോദിച്ചപ്പോൾ എടുത്ത നിലപാട് നമ്മളെ എല്ലാവരെയും ഹഠാദാകർഷിക്കും, തീർച്ച!

ഏഴാം ഖണ്ഡികയിൽ ആണ് നിലപാട്. ചട്ടം 39, കേരളാ സ്റ്റേറ്റ് & സബ് ഓർഡിനേറ്റ് സർവീസ് ചട്ടങ്ങൾ, 1958 (രണ്ടാം ഭാഗം) എന്നിൽ അനുവദിച്ചിരിക്കുന്ന അധികാരം ഉപയോഗിച്ച് "തോന്നിയാൽ ഞങ്ങൾ ചെയ്യും!" സത്യത്തിൽ ഇതാണ് ധൈര്യം. ചങ്കൂറ്റം.

എന്ത് ആർട്ടിക്കിൾ പതിനാറ്?, എന്ത് ഭരണഘടന? ലളിതമായി പറഞ്ഞാൽ, ഞങ്ങൾക്ക് തോന്നിയാൽ ഞങ്ങൾ ആർക്കും ജോലി കൊടുക്കും. ഞങ്ങൾക്ക് ഇഷ്ടം ഉള്ളവർക്ക് മാത്രമേ ജോലി കൊടുക്കൂ. മുൻപിരുന്നവരും ഇതേ പോലെ അവർക്കു തോന്നിയവർക്കു ജോലി കൊടുത്തിട്ടുണ്ടത്രേ.

ഹൈകോടതി ഈ നിലപാട് എടുത്ത തിരുമേനിയെ വീരനായി പ്രഖ്യാപിക്കുമോ എന്ന് കണ്ടറിയണം!

കുറച്ചു നാളായി എഴുതാത്തത്തിന് കാരണം ഉണ്ട്. വലിയ കഴമ്പ് ഇല്ലാത്ത കാര്യങ്ങൾ പറയുന്നതിൽ അർത്ഥം ഇല്ലല്ലോ. വ്യവസ്ഥാപിത അഴിമതി...
04/01/2021

കുറച്ചു നാളായി എഴുതാത്തത്തിന് കാരണം ഉണ്ട്. വലിയ കഴമ്പ് ഇല്ലാത്ത കാര്യങ്ങൾ പറയുന്നതിൽ അർത്ഥം ഇല്ലല്ലോ. വ്യവസ്ഥാപിത അഴിമതിയായ ആശ്രിത നിയമനത്തിന് എതിരെ ആരൊക്കെ എന്തൊക്കെ ചെയ്തു എന്നുള്ള കാര്യം ആണല്ലോ പറഞ്ഞു കൊണ്ടിരുന്നത്!

കൺമുന്നിൽ കാണുന്ന അനീതി ചോദ്യം ചെയ്യാൻ ഉള്ള ധൈര്യം എല്ലാവർക്കും ഉണ്ടാവണം എന്നില്ല. അങ്ങനെ ചോദ്യം ചെയ്യുന്ന ഒരാളുടെ മുന്നോട്ടുളള പാത, കുറച്ചു കാലത്തേക്ക് എങ്കിലും, സുഗമം ആവണം എന്ന് ഇല്ല.

എന്നിരുന്നാലും, അതെല്ലാം അറിഞ്ഞു കൊണ്ട് ഒരാൾ അനീതിക്ക് എതിരെയുള്ള പ്രയാണം തുടങ്ങുമ്പോൾ അവന് തുണയായി ഓരോ വിളക്ക് മരങ്ങൾ വരാറുണ്ട്. ചരിത്രത്തിൽ, ലോകത്തിൽ, ഉടനീളം ഇത്തരം ഉദാഹരണങ്ങൾ കാണാനാകും. നമ്മുടെ നാട്ടിൽ കോൺഗ്രസ്സും, കമ്മ്യൂണിസവും എല്ലാം വളർന്നതും ഇത്തരം അനീതികൾ കൊടി കുത്തി വാണിരുന്ന കാലത്താണ്.

അനീതിക്കെതിരെ ശബ്ദം ഉയർത്തിയ ഒരു സാധാരണക്കാരനും അവന്റെ ശബ്ദം സത്യം മാത്രമാണ് എന്ന് അംഗീകരിച്ച ഒരു വിളക്ക് മരത്തെയും ആണ് ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത്.

സ്വന്തം ശിഷ്യർ "സാറ് പറയുന്ന പോലെയൊന്നുമല്ല യഥാർത്ഥ ലോകം. ഇവിടെ ജോലി കിട്ടണമെങ്കിൽ പിടിപാട് വേണം!" എന്നു തെളിവ് സഹിതം പറഞ്ഞപ്പോൾ, കൂടുതൽ അന്വേഷിച്ചപ്പോൾ, ആണ് സർക്കാർ ജോലി ഒരു വില്പ്പനചരക്ക് ആണ് എന്നുള്ള സത്യം ശ്രീ അശോക് കുമാർ തിരിച്ചറിയുന്നത്.

സാധാരണക്കാരനായ ഒരുവനെയും മുന്നോട്ട് വിടാൻ തയ്യാർ അല്ലാത്ത വ്യവസ്ഥിതിയെ ചോദ്യം ചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് തന്റെ ശിഷ്യരെ പോലെയുള്ള അനേകായിരം ചെറുപ്പക്കാരുടെ വഴി മുട്ടി നിൽക്കുന്ന ജീവിതങ്ങൾ മുന്നിൽ കണ്ടാണ്.

അത് കൊണ്ട് തന്നെയാണ് എം എൽ എ പുത്രന് ഗസറ്റഡ് ഉദ്യോഗം കൊടുത്ത സർക്കാർ ഉത്തരവിനെ അദ്ദേഹം പൊതു താൽപ്പര്യ ഹർജി മുഖാന്തിരം ചോദ്യം ചെയ്തത്.

ഇന്ന്, 04.01.2021 നു, ആദ്യമായി മേപ്പടി ഹർജി കേരള ഹൈ കോടതിയുടെ പരിഗണനയിൽ വന്നപ്പോൾ സർക്കാർ, സ്വന്തം തടി രക്ഷിക്കാൻ, ഒരുപാട് മുടന്തൻ ന്യായങ്ങൾ സ്വതസിദ്ധമായി അവതരിപ്പിച്ചു.

ഇവിടെയാണ് നമ്മുടെ വിളക്ക് മരം ആയ ചീഫ് ജസ്റ്റിസ് മണികുമാർ എടുത്ത നിലപാട് പ്രസക്തം ആകുന്നത്. തോന്നിയാസങ്ങൾ ചെയ്യുന്നവരെ രക്ഷിക്കാൻ മുടന്തൻ ന്യായങ്ങൾ ഉപകരിക്കില്ല എന്നു, സർക്കാരിനോട്, പറയാതെ പറഞ്ഞു കൊണ്ട് മേപ്പടി ഹർജി ഫയലിൽ സ്വീകരിച്ചു. രണ്ടു വാരത്തിനുള്ളിൽ മേപ്പടി തോന്നിയാസത്തിന് ഒരു തീരുമാനം ആക്കണം എന്നും, അദ്ദേഹം, പറയുന്നു.

മുടന്തൻ ന്യായങ്ങളെ കാറ്റിൽ പറത്തി അനർഹമായ കൊടുത്ത ജോലി കളയാൻ ഉള്ള ആർജവം ഉണ്ടാവുമ്പോൾ ഒലിച്ചു പൊയ്കകൊണ്ടിരിക്കുന്ന ചില്ലറ വിശ്വാസങ്ങൾ തിരിച്ചു വരാൻ തുടങ്ങും എന്നു ഞാൻ കരുതുന്നു. ബാക്കി ഒക്കെ കണ്ടറിയണം!

കഴമ്പുള്ള ബാക്കി കാര്യങ്ങൾ വഴിയേ പറയും.

Address

Kochi
682005

Alerts

Be the first to know and let us send you an email when Adv. S. Sabarinadh posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Adv. S. Sabarinadh:

Share