16/05/2022
ഗ്യാൻ വാപി : പള്ളിയായി മാറിയ ക്ഷേത്രം ?
വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപമുള്ള ഗ്യാൻവാപി എന്ന പള്ളി, യഥാർത്ഥത്തിൽ ഹൈന്ദവ ക്ഷേത്രമാണെന്ന വിശ്വാസം പുരാതന കാലം മുതൽ തന്നെ നിലനിന്നിരുന്നു.
ഔറംഗസീബ് എന്ന ക്ഷേത്ര ധ്വംസകനായ മുഗൾ ഭരണ കർത്താവിൻ്റെ കാലഘട്ടത്തിൽ വടക്കെ ഇന്ത്യയിൽ വ്യാപകമായി ഹിന്ദു ആരാധനാലയങ്ങൾ നശിപ്പിച്ച് മുസ്ലിം പള്ളികളാക്കി മാറ്റിയിരുന്നു. അങ്ങനെ 1664 ൽ ഔറംഗസീബ് നശിപ്പിച്ച് പള്ളിയാക്കി മാറ്റിയ ക്ഷേത്രഭൂമിയാണ് ഇന്നത്തെ ഗ്യാൻ വാപി.
അതു കൊണ്ടു തന്നെ കാശി വിശ്വനാഥ ക്ഷേത്ര ഭാഗമായ ഗ്യാൻ വാപി നിയമ പരമായ മാർഗ്ഗത്തിൽ കൂടി മോചിപ്പിക്കുവാനുള്ള കോടതി നടപടികൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 1991 ൽ വാരണാസി ജില്ല കോടതിയിൽ ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് ഒരു കേസ് ഫയൽ ചെയ്യപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ആ കേസിൽ പള്ളി മാനേജ്മെൻ്റ് കമ്മിറ്റിയും മറ്റും ഹൈക്കോടതിയെ സമീപിച്ച് നേടിയ സ്റ്റേ ഉത്തരവിൻ്റെ ബലത്തിൽ തുടർനടപടികൾ മന്ദീഭവിക്കപ്പെട്ടിരുന്നു.
ഇങ്ങനെയിരിക്കെയാണ് 2021 ഏപ്രിൽ 18 ന് ദൽഹി സ്വദേശികളായ രാഖി സിംഗ്, ലക്ഷ്മിദേവി, സീതാ സാഹു തുടങ്ങിയ അഞ്ച് വനിതകൾ പുതിയ ഒരു കേസുമായി വാരണാസി കോടതിയെ സമീപിച്ചത്. ഗ്യാൻവാപിക്കുള്ളിൽ നിലവിലുള്ള പടിഞ്ഞാറെ ഭിത്തിയിൽ ഉള്ള ശൃംഗാർ ദേവി വിഗ്രഹവും ഗണപതി, നന്ദി, ഹനുമാൻ എന്നീ ഉപദേവതാ വിഗ്രഹങ്ങളും ദൈനം ദിനം ആരാധിക്കുവാൻ തങ്ങളെ അനുവദിക്കണമെന്നും ഗ്യാൻവാപിക്കുള്ളിലുള്ള മറ്റ് വിഗ്രഹങ്ങൾ നശിപ്പിക്കുവാൻ മറ്റുള്ളവരെ അനുവദിക്കരുതെന്നും മറ്റുമായിരുന്നു ത്ത കേസിൽ അവർ ഉയർത്തിയ ആവശ്യങ്ങൾ.
തുടർന്ന്, ഹർജിയിലെ ആരോപണങ്ങളുടെ നിജസ്ഥിതി പരിശോധിക്കുവാൻ വാരണാസി കോടതി അജയ് കുമാർ മിശ്ര, അജയ് സിംഗ്, വിശാൽ സിംഗ് എന്നിവർ അടങ്ങിയ ഒരു അഭിഭാഷക കമ്മീഷനെ നിയോഗിച്ചു. എന്നാൽ കമ്മീഷൻ സ്ഥലത്ത് പരിശോധന തുടങ്ങിയപ്പോൾ കള്ളി വെളിച്ചത്താകുമെന്ന് ഭയന്ന പള്ളിക്കമ്മിറ്റിക്കാർ, മുട്ടാത്തർക്കങ്ങൾ ഉയർത്തുവാൻ തുടങ്ങി. ഗൃംഗാർ ഗൗരി വിഗ്രഹം ഉണ്ടെന്ന് സമ്മതിച്ച അവർ, അത് പള്ളിക്കുള്ളിലല്ല എന്നും പുറത്താണ് സ്ഥിതി ചെയ്യുന്നതെന്നും സമ്മതിച്ചു. അതു കൊണ്ട് പള്ളിയുടെ ഉൾവശം കമ്മീഷണർ പരിശോധിച്ച് ചിത്രങ്ങൾ എടുക്കുന്നത് തടയണമെന്നും കമ്മീഷണറെ തങ്ങൾക്ക് വിശ്വാസമില്ലെന്നും ഉള്ള തരത്തിലുള്ള ആരോപണങ്ങൾ ഉയർത്തപ്പെടുകയുണ്ടായി.
എന്നാൽ നീതിന്യായ വ്യവസ്ഥയുടെ എല്ലാ കരുത്തും പ്രകടിപ്പിച്ചു കൊണ്ട്, കമ്മീഷണറുടെ നിയമപരമായ പ്രവൃത്തികൾക്ക് എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കുവാൻ ഉത്തർ പ്രദേശ് സർക്കാരിനും പോലിസ് സേനക്കും നിർദ്ദേശം കൊടുക്കുകയാണ് കോടതി ചെയ്തത്. അതിൻ്റെ അടിസ്ഥാനത്തിൽ രാവിലെ 8.00 മുതൽ ഉച്ചക്ക് 12.00 മണിവരെ ഗ്യാൻവാപിയിൽ എല്ലാ വിധവുമായ പരിശോധന നടത്തി റിപ്പോർട്ട് ചെയ്യുവാനുള്ള അധികാരവും കോടതി കമ്മീഷന് നല്കി.
അതിൻ്റെ അടിസ്ഥാനത്തിൽ മെയ് 16 തിങ്കളാഴ്ച നടന്ന പരിശോധനയിലാണ് ഗ്യാൻ വാപിയിലെ കിണറിനുള്ളിൽ (മഹാദേവ) ശിവലിംഗം കമ്മീഷണർ കണ്ടെത്തി എന്ന വാർത്ത പുറത്തുവന്നത്.
(ഔറംഗസീബിൻ്റെ ക്ഷേത്രധ്വംസന സമയത്ത് വിഗ്രഹവുമായി മുഖ്യപൂജാരി കിണറ്റിലേക്ക് മറഞ്ഞതാണെന്നുള്ള പഴമൊഴി പണ്ട് കാലം മുതലെ വ്യാപകമായി പ്രചാരത്തിലുണ്ടായിരുന്നു)
കോടതികളുടെ ഇടപെടൽ മൂലമാണെങ്കിൽ കൂടി ഹിന്ദുവിൻ്റെ ജന്മനാട്ടിൽ അവൻ്റെ ആരാധനാലയങ്ങൾ തിരികെ ലഭിക്കുന്നത് ശുഭ വാർത്തകളാണ്.
ടിപ്പുവിൻ്റെ ആക്രമണത്തിൽ രൂപം മാറ്റപ്പെട്ട വടക്കെ മലബാറിലെ ക്ഷേത്രങ്ങളും ക്ഷേത്ര സ്വത്തുക്കളും വീണ്ടെടുക്കുവാനുള്ള നിയമ പോരാട്ടങ്ങൾക്ക് ഉണർവേകാൻ ഗ്യാൻവാപി യിൽ നിന്നുമുള്ള നല്ല വാർത്തകൾക്കായി നമുക്ക് ഇനിയും കാതോർക്കാം ....
അഡ്വ പ്രതാപ് ജി പടിക്കൽ