14/04/2026
ഫാത്തിമ ലത്തീഫ്, സിദ്ധാർത്ഥ്, നിതിൻ രാജ്…
കേട്ട് മറന്നുപോകുന്ന ചില പേരുകൾ. ചില നാളുകൾ മാത്രം ഓർമയിൽ നിൽക്കുന്ന വാർത്തകൾ. എന്നാൽ അവർ വെറും “വാർത്തകൾ” മാത്രമായിരുന്നില്ല ഓരോരുത്തരും ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾ ആയിരുന്നു.
പ്രതീക്ഷകളുടെ ആകാശവുമായി ക്യാമ്പസുകളുടെ പടികയറി വന്ന മിടുക്കരായ വിദ്യാർത്ഥികൾ..
നാളെ രാജ്യത്തിന്റെ ഉന്നമനത്തിൽ പങ്കാളികളാകേണ്ട “ബ്രെയിനുകൾ”.
എന്നാൽ സ്നേഹവും സഹോദര്യവും അധ്യാപക വിദ്യാർത്ഥി ബന്ധത്തിന്റെ മാധുര്യവും പൂക്കേണ്ട ക്യാമ്പസുകൾ, ഇന്ന് പലപ്പോഴും ദുരൂഹ മരണങ്ങളുടെ ഇടങ്ങളായി മാറുന്നു.
അപ്പോഴും നമ്മൾ പറയുന്നു “നമ്മൾ ഏറെ മുന്നിലാണ്, എല്ലാം കൊണ്ടും No.1.”
സമൂഹത്തിലെ ജീർണിച്ച ചിന്തകളെ കാലം പോലും മായ്ക്കാൻ ശ്രമിക്കുമ്പോഴും, കറുത്ത ഹൃദയമുള്ള ചിലർ അതിനെ പിടിച്ചുപറ്റി തുടരുന്ന അതിക്രമങ്ങൾ. അവയെ വെളിച്ചത്തിൽ കൊണ്ടുവന്ന് ചോദ്യം ചെയ്യേണ്ട സംവിധാനങ്ങൾ പലപ്പോഴും മൗനത്തിലും..
ഭരണകൂടങ്ങളും സ്ഥാപനങ്ങളും ഇത്തരം സംഭവങ്ങളെ അട്ടിമറിച്ച്, ചിലപ്പോൾ “ആത്മഹത്യ” എന്ന ഒറ്റ വാക്കിൽ ഒതുക്കുന്ന ശ്രമങ്ങൾ നടക്കുന്നു
അപ്പോഴും നമ്മൾ പറയുന്നു നമ്മൾ No.1 ആണെന്ന്,,
ഈ നാട്ടിലെ ക്യാമ്പസുകളിൽ സ്വപ്നങ്ങൾ നെയ്ത് പഠിക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ജീവൻ, ഏതു നിമിഷവും ചോദ്യം ചെയ്യപ്പെടാവുന്ന അവസ്ഥയിലാണ്. ഇനിയും പുതിയ നിതിൻ രാജുമാർ ഉണ്ടാകാം. അപ്പോഴും നമ്മൾ “മുന്നിലാണ്” എന്ന് അഭിമാനിക്കുന്നു.
ഒരു മനുഷ്യൻ സ്വയം ജീവിതം അവസാനിപ്പിച്ചാൽ അത് ആത്മഹത്യയായിരിക്കാം.
പക്ഷേ ആ തീരുമാനത്തിലേക്ക് അവനെ തള്ളിയ ഒരു സംവിധാനം ഉണ്ടെങ്കിൽ, അത് വെറും ആത്മഹത്യയല്ല ഒരു institutional failure ആണ്.
അധ്യാപകർ അവരുടെ ധർമ്മം തിരിച്ചറിയണം. സോഷ്യലി റിഗ്രെസ്സീവ് ആയ, ബിഗോട്ടഡ് ചിന്തകൾ കൊണ്ട് പ്രവർത്തിക്കുന്നവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇടം ഉണ്ടാകരുത്. വിദ്യാർത്ഥികളുടെ ഭാവിയെ സംരക്ഷിക്കാൻ ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശവും വിദ്യാഭ്യാസാവകാശവും സംരക്ഷിക്കപ്പെടണം.
ഭരണകൂടത്തിന്റെ ഉത്തരവാദിത്തം, ഇത്തരം സംവിധാന വീഴ്ചകളെ മറച്ചുവയ്ക്കുന്നത് അല്ല; മറിച്ച് അവയെ തുറന്നുകാട്ടി നീതി ഉറപ്പാക്കുന്നതാണ്.
വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന സംവിധാനങ്ങൾ ശക്തിപ്പെടേണ്ട കാലത്ത് ഇത്തരം സാമൂഹിക ജീർണതകളെക്കുറിച്ച് ചർച്ച ചെയ്യേണ്ടി വരുകയെന്നത് പോലും എത്ര നിർഭാഗ്യകരമാണ്!
✍︎ .affy