24/06/2024
ഗതിയും ഡ്രാക്കുളയും
അന്‍വര്‍ അബ്ദുള്ളയുടെ ഗതി, ഡ്രാക്കുള എന്നീ രണ്ട് നോവലുകള്‍ ഒറ്റയിരിപ്പിനാണ് വായിച്ചു തീര്‍ത്തത്. ഒറ്റയിരിപ്പിന് എന്നു പറയുമ്പോള്‍, ഇരിക്കുമ്പോള്‍ ഞാന്‍ ഒറ്റക്കായിരുന്നു എന്നും അതല്ല ഒരു ഇരിപ്പില്‍ രണ്ടു നോവലും വായിച്ചു തീര്‍ത്തു എന്നും നിങ്ങള്‍ക്ക് വിചാരിക്കാം. യഥാര്‍ഥത്തില്‍ രണ്ടു നോവലുകളും ഒന്നിനു പിറകെ ഒന്നായി വായിക്കുകയായിരുന്നു. വണ്‍ ബൈ വണ്‍. യഥാര്‍ഥത്തില്‍ എന്നു തൊട്ടടുത്ത ഈ വാക്യത്തിലും തുടര്‍ന്നു വരുന്ന വാക്യത്തിലും വീണ്ടും പ്രയോഗിക്കേണ്ടി വരികയാണ്. കാരണം യഥാര്‍ഥത്തില്‍ വണ്‍ ബൈ വണ്‍ അന്‍വര്‍ അബ്ദുള്ളയുടെ ഒരു നോവലിന്റെ പേരാണ്. അതൊരു ഡിറ്റക്ടീവ് നോവലാണ്. ആ നോവലിനു മുമ്പ് 1980 എന്ന നോവലിലൂടെയാണ് ഞാന്‍ അന്‍വര്‍ അബ്ദുള്ളയെ വായിക്കാന്‍ തുടങ്ങിയത്. അതും ഒരു കുറ്റാന്വേഷണ നോവലാണ്. (മുമ്പ് ആനുകാലികങ്ങളില്‍ വന്ന ചെറുകഥകള്‍ വായിച്ചിരുന്നു)
144 പേജുള്ള ചെറിയൊരു നോവലാണ് ഗതി. വായനക്കാരനെ കൂടി ആഖ്യാതാവിനോടൊപ്പം നിര്‍ത്തുന്ന ഒരു രചനാ തന്ത്രം ഈ നോവലിനുണ്ട്. ഒന്നും ആഖ്യാതാവ് വായനക്കാരനില്‍ അടിച്ചേല്‍പിക്കുന്നില്ല. കേന്ദ്ര കഥാപാത്രത്തിന് പേരു നല്‍കുന്നതുപോലും വായനക്കാരന്റെ സമ്മതം വാങ്ങിയ ശേഷമാണെന്നു നമുക്ക് ഫീല്‍ ചെയ്യും. അയാളുടെ യാത്രയുടെ കാര്യവും അങ്ങനെ തന്നെ. പകല്‍പ്പാളത്തിലൂടെ പാഞ്ഞു പോകുന്ന നിറം മങ്ങിയ തീവണ്ടിയില്‍ യാത്ര ചെയ്യുന്ന അയാളുടെ യാത്രയെക്കുറിച്ച് ആഖ്യാതാവ് പറയുന്നത് നോക്കൂ -അയാള്‍ തന്റെ സൈനിക സേവനത്തിന്റെ അവസാന ദിവസമായിരുന്നു അന്നു പണിയെടുത്തു കൊണ്ടിരുന്നതെന്ന് അയാളുടെ പട്ടാള സംഘത്തെ അന്നു നയിച്ച മേധാവിയുടെ വാക്കുകളിലുണ്ടായിരുന്നല്ലോ. അങ്ങനെയങ്കില്‍ ഇപ്പോഴത്തെ യാത്ര അയാള്‍ തന്റ നെടുനാളത്തെ കഠോരമായ സൈനിക സേവനത്തിനു ശേഷം പിരിഞ്ഞു പോരുന്ന യാത്രയാണ്. ഒരു മുന്‍ ജവാനായിട്ടുള്ള അയാളുടെ ആദ്യ യാത്ര.
ആ യാത്രയെക്കുറിച്ച് ആഖ്യാതാവ്, വായനക്കാരനെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് ഒരു നിഗമനത്തില്‍ എത്തിച്ചേരുക മാത്രമാണ് ചെയ്യുന്നത്.
ആ യാത്രയില്‍ അയാളെ പിന്തുടരാന്‍ വേണ്ടി മാത്രമാണ് ആഖ്യാതാവ് അയാള്‍ക്കൊരു പേരു നല്‍കുന്നതു പോലും. അരവിന്ദന്‍, ബാലകൃഷ്ണന്‍, അബ്ദുറഹ്മാന്‍, മുഹമ്മദ് മുസ്തഫ, കമലേശന്‍, തോമസ് കുട്ടി, മാത്യു, ദിനേശന്‍, സിറാജുദ്ദീന്‍ തുടങ്ങിയ ഏതു പേരും അയാള്‍ക്ക് ചേരും. അതില്‍നിന്ന് ഒരു പേര് തെരഞ്ഞെടുക്കുകയേ വേണ്ടൂ. പിന്നീട് അരവിന്ദനോ രവിയോ ആനന്ദനോ മുസാഫിറോ ഡേവിഡോ ആയിരിക്കുന്നതോ അല്ലാത്തതോ ആയ അയാള്‍ പല ദേശങ്ങളില്‍ ജീവിക്കുന്നുണ്ട്. സ്വന്തമായി ഒരു പേര് ഉണ്ടെങ്കിലും ഇല്ലെങ്കിലും അയാള്‍ അനുഭവിക്കാനുള്ളതൊക്കെ അയാള്‍ അനുഭവിച്ചേ പറ്റൂ. ഒടുവില്‍ അരവിന്ദന്‍ എന്ന പേര് സ്വീകരിക്കുന്നുണ്ടെങ്കിലും ആ പേരു പോലും എന്തിനായിരുന്നു വെന്നു പിന്നീടുള്ള അയാളുടെ ജീവിത ഗതി കാണുമ്പോള്‍ നമുക്കു തോന്നിപ്പോകും.
ഡ്രാക്കുളയും ചെറിയൊരു നോവലാണ്. 110 പേജ്. ഡ്രാക്കുള എന്നു എന്തിനാണ് ഈ നോവലിനു പേരിട്ടതെന്ന തോന്നലുകൂടിയാകും നമ്മള്‍ ഈ പുസത്കം കയ്യിലെടുക്കുക. കാരണം ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള അത്രയെറ വായിക്കപ്പെടുകയോ സിനിമകളായി കാണപ്പെടുകയോ ചെയ്തിട്ടുണ്ട്. ഡ്രാക്കുള വായിച്ചും കണ്ടും ഒരു പാടു തലമുറകള്‍ പേടിച്ചിട്ടുണ്ടാകും. ഇന്ന് ഡ്രാക്കുള വായിച്ചാ ആരെങ്കിലും പേടിക്കുമെന്നു തോന്നുന്നില്ല. പക്ഷേ, ചെറി ജോസഫ് എന്ന ഇംഗ്ലീഷ അധ്യാപകന്‍ റാപ്പഗുണ്ടോം എന്ന വിദുര നഗരത്തിലെ (അതോ ഗ്രാമമോ) കോളേജിലെ ഇംഗ്ലീഷ് അധ്യാപകനാകാന്‍ പുറപ്പെടുമ്പോള്‍ മുതല്‍ വായനക്കാരന്‍ വല്ലാത്തൊരു വിഭ്രമത്തില്‍ പെട്ടു പോകുന്നുണ്ട്. പോസ്റ്റ് ഓഫീസ് രേഖകളിലോ ഭൂപടങ്ങളിലോ കാണാത്ത ഒരിടത്തേക്കാണ് ആ യാത്ര. ചെറി റാപ്പഗുണ്ടോമില്‍ എത്തുന്നതുവരേയും എത്തിയതിനു ശേഷവും എഴുത്തുകാരന്റെ വന്യമായ ഭാവന വായനക്കാരെ മുള്‍മുനകളില്‍ നിര്‍ത്തും. ഡ്രാക്കുള ഴോണറിലുള്ള നോവലുകളില്‍ നമ്മള്‍ പ്രതീക്ഷിക്കുമെങ്കിലും, വിചിത്രമായ സ്വഭാവമുള്ള കഥാപാത്രങ്ങളും അവര്‍ ജീവിക്കുന്ന വിചിത്രമായ ഇടങ്ങളും അവിശ്വസീനയ സംഭവവികാസങ്ങളും വായനയെ മുന്നോട്ടു നയിക്കുന്നു. ചെറി ജോസഫ് എന്ന അധ്യാപകന്‍ ചെന്നുപെടുന്ന ആ ഇടവും അതിന്റെ സര്‍വാധികാരിയായ രാജേഷ് ഭോയറും ജനാധിപത്യത്തിന്റേയു സ്വേച്ഛാധിപത്യത്തിന്റെയും പ്രതീകങ്ങളായി രൂപാന്തരം പ്രാപിക്കുന്നുണ്ട്.
ഗതിയിലും അരവിന്ദനോ രവിയോ ആനന്ദനോ മുസാഫിറോ ഡേവിഡ് ഡൊമിനിക്കോ ഡേ ഡോയോ ഡോക്ടര്‍ മഷറൂം്അസൈലം ഇങ്കോയോ ഡോക്ടര്‍ മഹ്‌റൂഫ് അസ്ലം ഇന്‍ഷയോ ആയിരിക്കുന്നതോ അല്ലാത്തതോ ആയ കേന്ദ്ര കഥാപാത്രം ചെന്നു പെടുന്ന ഇടങ്ങളില്‍ വിചിത്ര സ്വഭാവക്കാരായ അനേകം മനുഷ്യരെ കാണാം. നല്ല പാക്യം, അയാളുടെ മകന്‍ മനുഷ്യന്‍, സൈക്കിള്‍ മോഷ്ടാവും മകനും, ഡോക്ടര്‍ മാത്യു, ഡോക്ടര് അസ്ലം, ഡോക്ടര്‍ രാമകൃഷ്ണന്‍ തുടങ്ങി എല്ലാവരും വിചിത്ര സ്വഭാവങ്ങളുള്ളവരാണ്. ഇടക്ക് കാണുന്ന വൃദ്ധ ദമ്പതികളും അവരുടെ ചെറുപ്പക്കാരിയായ പരിചാരികയും പട്ടാളക്കാരന്‍ ലോക്കപ്പില്‍ കണ്ടു മുട്ടുന്ന കുറ്റവാളികള്‍.. പിന്നെയുമുണ്ട് നമുക്ക് ഒട്ടു പരിചയമില്ലാത്ത കുറേ കഥാപാത്രങ്ങള്‍.
ഡ്രാക്കുളയിലെ തല ചുമന്നു നടക്കുന്ന അര്‍ഷദ് ആലമും മേം ബ്രാഹ്മിന്‍ ഹൂം.. ലേകിന്‍ മാംസ് ഖാതാ ഹൂം എന്നു പ്രഖ്യാപിക്കുന്ന രഘുവീര പണ്ഡിറ്റും ചെറി ജോസഫിന്റെ സഹപ്രവര്‍ത്തകന്‍ സജീവും സജീവിന്റെ ഭാര്യ ബിന്ദുവുമൊക്കെ വായനക്കാര്‍ ഇതുവരെ പരിചയിച്ചിട്ടില്ലാത്ത സ്വഭാവ സവിശേഷതകളുള്ള കഥാപാത്രങ്ങളാണ്.
മാതൃഭൂമി ബുക്‌സാണ് ര്ണ്ടു പുസ്തകങ്ങളും പ്രസി്ദ്ധീകരിച്ചിരിക്കുന്നത്.