06/10/2022
മോഹൻ ഭാഗവത്തിന്റെ ഹിന്ദുത്വരാഷ്ട്ര പ്രഖ്യാപനം രാജ്യത്തെ തകർക്കും
ആർഎസ്എസ് ആചാര്യൻ ഗോൾവാൾക്കർ വിഭാവനം ചെയ്ത ഹിന്ദുത്വരാഷ്ട്രത്തിന്റെ അർദ്ധ-ഔദ്യോഗിക പ്രഖ്യാപനമായിരുന്നു മോഹൻഭാഗവത്തിന്റെ ഇത്തവണത്തെ വിജയദശമി സന്ദേശം. ഭരണഘടനാപരമായി മതേതര-ജനാധിപത്യ രാജ്യമായ ഇന്ത്യയെ മതരാഷ്ട്രമാക്കുമെന്ന പ്രഖ്യാപനം ഭരണഘടനാവിരുദ്ധവും നാനാത്വത്തിൽ ഏകത്വമെന്ന രാജ്യത്തിന്റെ അടിസ്ഥാന സ്വഭാവത്തെ തകർക്കുന്നതുമാണ്. സമാനമായ മറ്റൊരു പരാമർശമാണ് രാജ്യത്തെ ജനസംഖ്യാനുപാതത്തെക്കുറിച്ച മോഹൻഭാഗവത്തിന്റെ അഭിപ്രായപ്രകടനം.
എട്ട് വര്ഷം മുമ്പ് സംഘപരിവാരം കേന്ദ്രഭരണം ഏറ്റെടുത്തത് മുതൽ, വികസനപരമായ എല്ലാ മേഖലകളിലും രാജ്യം താഴോട്ടേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ ദാരിദ്ര്യവും തൊഴിലില്ലായ്‌മയും അസമത്വവും വർധിച്ചുവരികയാണെന്നും ഇന്ത്യയിൽ ദാരിദ്ര്യം രാക്ഷസരൂപം പൂണ്ട് നിൽക്കുകയാണെന്നുമാണ് ആർഎസ്‌എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ തന്നെ പറയുന്നത്. ഹൊസബലെ വെളിപ്പെടുത്തിയത് പ്രകാരം 20 കോടിയിലേറെ ജനങ്ങൾ ദാരിദ്ര്യരേഖയ്‌ക്കു താഴെയാണ്. 23 കോടിയിലധികം ആൾക്കാർക്ക് ദിവസം 375 രൂപയ്‌ക്കു താഴെ മാത്രമാണ് വരുമാനം. നാലു കോടിയിലധികമാണ് തൊഴിൽരഹിതർ. ലേബർ ഫോഴ്‌സ് സർവേ അനുസരിച്ച് 7.6 ശതമാനമാണ് തൊഴിലില്ലായ്‌മ നിരക്ക്. ഭൂരിഭാഗം മേഖലകളിലും ജനങ്ങൾക്ക് നല്ല വെള്ളമോ പോഷകാഹാരങ്ങളോ ലഭിക്കുന്നില്ലെന്നും പറഞ്ഞ ഹൊസബലെ, ജനസംഖ്യയുടെ ഒരു ശതമാനം രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ അഞ്ചിൽ ഒന്നും (20 ശതമാനം) കൈയടക്കി വയ്‌ക്കുന്നത് നല്ല സാഹചര്യമാണോ എന്നു കൂടി ചോദിക്കുകയുണ്ടായി.
ഹൊസബലെയുടെ വെളിപ്പെടുത്തലുകളിൽ പുതിയതായി ഒന്നുമില്ല. രാജ്യത്തെ ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയ പാർട്ടികളും, സാമൂഹ്യ-സാംസ്കാരിക-സന്നദ്ധ സംഘങ്ങളും, മനുഷ്യാവകാശ പ്രവർത്തകരും കഴിഞ്ഞ കുറെ വർഷങ്ങളായി നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്ന വസ്തുതകൾ തന്നെയാണ് ഹൊസബലെ ആവർത്തിച്ചിട്ടുള്ളത്. എന്നാൽ ഈ യാഥാർഥ്യം വിളിച്ചു പറയുന്നവർ രാജ്യനിന്ദ നടത്തുകയാണെന്നും, അവർ രാജ്യത്തെ അപകീർത്തിപ്പെടുത്തുകയാണെന്നുമായിരുന്നു സംഘപരിവാര പ്രചാരണം.
മുകളില് സൂചിപ്പിച്ച തരത്തിലുള്ള ഗുരുതരമായ ഒരു ചുറ്റുപാടിലാണ് രാജ്യം നിലകൊള്ളുന്നത്. ഈ പറഞ്ഞ പ്രശ്നങ്ങൾക്കൊന്നും ഒരു പരിഹാരവും നിർദേശിക്കാതെ, സംഘപരിവാരം അധികാരത്തിൽ വന്നതിന് ശേഷം അനിയന്ത്രിതമായി വളർന്നു കൊണ്ടിരിക്കുന്ന മതപരമായ ധ്രുവീകരണം ശക്തിപ്പെടുത്താനുതാകുന്ന പരാമർശങ്ങളാണ് ഭാഗവത്തിന്റെ പ്രസംഗത്തിലുള്ളത്. ‘മതാടിസ്ഥാനത്തിലുള്ള അസമത്വവും’ ‘നിർബന്ധിത മതപരിവർത്തനങ്ങളും’ കാരണം രാജ്യത്തിന്റെ സ്വത്വരൂപം നഷ്ടപ്പെട്ടുപോകുമെന്നാണ് ഭാഗവത്ത് പറയുന്നത്. നിലവിലുള്ള സ്ഥിതിവിവര കണക്കുകളനുസരിച്ച്, 86 ശതമാനമാണ് ഭൂരിപക്ഷ സമുദായത്തിന്റെ ജനസംഖ്യാനുപാതം. ഇതര സമുദായങ്ങളുടെ മൊത്തം അനുപാതം കേവലം 14 ശതമാനമാണ്. എന്നിട്ടും, ഇതരസമുദായങ്ങൾ അനിയന്ത്രിത പ്രജനനത്തിലൂടെയും, മതപരിവർത്തനത്തിലൂടെയും, അതിർത്തികടന്നുള്ള നുഴഞ്ഞു കയറ്റത്തിലൂടെയും മതപരമായ ജനസംഖ്യാ അസന്തുലിതത്വം സൃഷ്ടിക്കുന്നുവെന്നാണ് ഭാഗവത്ത് കണ്ടെത്തിയിരിക്കുന്നത്.
ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാൻ ഇവിടെയുള്ള മുസ്ലിങ്ങൾ കോപ്പു കൂട്ടുന്നു എന്ന് നിരന്തരം ആരോപണമുന്നയിക്കുന്ന സംഘപരിവാരത്തിന്റെ തലവൻ തന്നെയാണ്, ഇന്ത്യയെ ഹിന്ദുത്വരാഷ്ട്രമാക്കുമെന്ന് പരസ്യപ്രഖ്യാപനം നടത്തുന്നത്. ആർഎസ്എസ് സ്ഥാപിക്കാനുദ്ദേശിക്കുന്ന ഈ മതരാഷ്ട്രത്തിൽ, ഇതര മതസ്തർക്ക് പൌരാവകാശങ്ങൾ പോലുമുണ്ടാകില്ലെന്നും, അവർ രണ്ടാംകിട പൌരന്മാരായി, ഭൂരിപക്ഷത്തിന്റെ ആജ്ഞാനുവർത്തികളായി ജീവിക്കണമെന്നുമാണ് ആർഎസ്എസ് ആചാര്യൻ എഴുതിവെച്ചിട്ടുള്ളത്.
ആർഎസ്എസിന്റെ കൈയിലാണ് കേന്ദ്രഭരണം കൈയാളുന്ന രാഷ്ട്രീയപാർട്ടിയുടെ കടിഞ്ഞാൺ. അത്കൊണ്ട് തന്നെ ഗുരുതര പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്ന ഭാഗവത്തിന്റെ പ്രസ്താവന ഗൌരവമായി ചർച ചെയ്യപ്പെടേണ്ടതുണ്ട്. ഇനിയുള്ള കാലത്തും ഇന്ത്യ ഒരു മതേതര രാഷ്ട്രമായി നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ജനസമൂഹം ഈ നീക്കത്തെ ഫലപ്രദമായി നേരിട്ട് പരാജയപ്പെടുത്താൻ മുന്നോട്ട് വരേണ്ടതുമുണ്ട്.